ഖത്തറിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിരുന്നെങ്കിൽ രാജ്യത്തിന്റെ സാഹചര്യം ഇതിനേക്കാൾ മോശമാകേണ്ടിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൾ ലത്തിഫ് മൊഹമ്മദ് അൽ ഖാൽ. ദോഹയിൽ വച്ചു നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂളുകളും കോളേജുകളുമടക്കം നിരവധി സ്ഥാപനങ്ങൾ അടച്ചിടാനും സാമൂഹ്യ അകലം പാലിക്കാനുമുള്ള നിർദ്ദേശങ്ങൾ കൊവിഡിന്റെ വ്യാപനം തടയാൻ സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Because of the containment measures, the public movements in Qatar have gone down by 55 to 60 percent.#Qatar #COVID19 #CoronavirusFight #YourSafetyIsMySafety #forqatarstayhome https://t.co/mRzE3ePKsR
— Qatar Tribune (@Qatar_Tribune) April 30, 2020
സാമൂഹ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു കൊണ്ട് ജനങ്ങളുടെ സഞ്ചാരത്തിൽ അൻപത്തിയഞ്ചു മുതൽ അറുപതു ശതമാനം വരെ കുറവുണ്ടായെന്നാണ് ഗൂഗിൾ സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നത്. ഈ ശതമാനത്തിൽ വർദ്ധനവുണ്ടാക്കി കൊവിഡ് രോഗികളുടെ എണ്ണം കുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ ഇതിനേക്കാൾ മോശം അവസ്ഥയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പതിമൂവായിരത്തിലധികം പേർക്കാണ് ഖത്തറിൽ കൊവിഡ് രോഗം കണ്ടെത്തിയിരിക്കുന്നത്. ആയിരത്തി മുന്നൂറിലധികം പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. ചികിത്സയിലിരിക്കുന്ന പലരും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളു എന്നും പലർക്കും രോഗത്തിന്റെ ലക്ഷണങ്ങൾ പോലുമില്ലെന്നും ഡോ. അൽ ഖാൽ പറഞ്ഞു.
“പ്രത്യേകം ഓക്സിജൻ വേണ്ട രോഗികളുടെ എണ്ണവും കുറവാണ്. അഞ്ചു മുതൽ പത്തു വരെ രോഗികൾക്കാണ് ഒരു ദിവസം പ്രത്യേക പരിചരണം വേണ്ടത്. ഇവരിൽ വെന്റിലേറ്റർ വേണ്ടവരുടെ എണ്ണവും കുറവാണ്.” ഡോ. അൽ ഖാൽ പറഞ്ഞു.