കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് നേരിയ കുറവ്, ഇന്നു രോഗം കണ്ടെത്തിയത് 1153 പേർക്ക്
ഖത്തറിൽ ഇന്ന് പുതിയതായി 1153 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29425 ആയി. അതേ സമയം ഇന്ന് 190 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 213 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3546 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4235 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1153 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 4811 പേർക്കു പരിശോധന നടത്തിയപ്പോൾ 1733 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 148173 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 3546 പേർക്ക് രോഗം ഭേദമായപ്പോൾ 25865 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
Latest update on COVID-19 in #Qatarhttps://t.co/dq72w3tB8g pic.twitter.com/xYZwWE9A0Z
— The Peninsula Qatar (@PeninsulaQatar) May 15, 2020
കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. അതേ സമയം ദിനംതോറും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെ പറ്റി വിശദീകരിക്കാൻ ആരോഗ്യ മന്ത്രാലയം ഇന്നലെ പത്ര സമ്മേളനം നടത്തിയിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയത് രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കിടയിൽ രോഗം ബാധിച്ചവരിൽ നിന്നും പകർന്നാണ് കൂടുതൽ പേർക്ക് വൈറസ് ബാധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തിൽ തന്നെ പരിശോധന നടത്താൻ കഴിഞ്ഞതു കൊണ്ട് ഇതിന്റെ വ്യാപനത്തെക്കുറിച്ച് മനസിലാക്കാൻ കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ ഗതി കൃത്യമായി കണ്ടെത്തി പരിശോധന നടത്തുന്നതു കൊണ്ടാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതെന്നാണ് മന്ത്രാലയം പറയുന്നത്.
ജോലി സ്ഥലങ്ങളിൽ നിന്നും വൈറസ് ബാധയേൽക്കുന്നവരും കുടുംബാംഗങ്ങളെ സന്ദർശിക്കുക വഴി രോഗം വന്നവരുമുണ്ട്. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. എല്ലാവർക്കും കൃത്യമായ മെഡിക്കൽ സംരക്ഷണം നൽകുന്നുണ്ടെന്നും ഭൂരിഭാഗം രോഗികളും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.