കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ലാതെ ഖത്തർ, ഇന്നു രോഗം സ്ഥിരീകരിച്ചത് 918 പേർക്ക്
ഖത്തറിൽ ഇന്ന് പുതിയതായി 918 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18890 ആയി. അതേ സമയം ഇന്ന് 216 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 146 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2286 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3532 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 918 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3201 പേർക്കു പരിശോധന നടത്തിയപ്പോൾ 830 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 116495 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 2286 പേർക്ക് രോഗം ഭേദമായപ്പോൾ 16592 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) May 7, 2020
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/cPz0JXQjiR
കഴിഞ്ഞ മൂന്നു ദിവസമായി വലിയ വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവർക്കു പുറമേ മറ്റുള്ളവർക്കും പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
രോഗബാധിതരുമായി സമ്പർക്കം നടത്തിയ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് നിലവിൽ വൈറസ് ബാധ കണ്ടെത്തിയവരിൽ കൂടുതൽ. മറ്റുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുമ്പോഴും ഖത്തറിൽ മരണ നിരക്ക് കുറവാണെന്നത് ആശ്വാസ വാർത്തയാണ്. രോഗബാധിതർക്ക് അനുപാതമായി മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഖത്തറും ഫിലിപ്പീൻസുമാണ് മുന്നിൽ നിൽക്കുന്നത്.