ഖത്തറിലെ കൊവിഡ് രോഗികളിൽ റെക്കോർഡ് വർദ്ധനവ്, ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 1311 പേർക്ക്
ഖത്തറിൽ ഇന്ന് പുതിയതായി 1311 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20201 ആയി. അതേ സമയം ഇന്ന് 84 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 216 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2370 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3963 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1311 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3532 പേർക്കു പരിശോധന നടത്തിയപ്പോൾ 918 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 120458 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 2370 പേർക്ക് രോഗം ഭേദമായപ്പോൾ 17819 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) May 8, 2020
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/79ORC2IHac
ഖത്തറിൽ കൊവിഡ് കണ്ടെത്തിയതിനു ശേഷം ഒരു ദിവസം കണ്ടെത്തുന്ന രോഗബാധിതരുടെ ഏറ്റവും കൂടിയ എണ്ണമാണ് ഇന്നത്തേത്. കഴിഞ്ഞ നാലു ദിവസമായി വലിയ വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവർക്കു പുറമേ മറ്റുള്ളവർക്കും പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
രോഗബാധിതരുമായി സമ്പർക്കം നടത്തിയ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് നിലവിൽ വൈറസ് ബാധ കണ്ടെത്തിയവരിൽ കൂടുതൽ. മറ്റുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുമ്പോഴും ഖത്തറിൽ മരണ നിരക്ക് കുറവാണ്. അതേ സമയം കൂടുതൽ പരിശോധന നടത്തുന്നതു കൊണ്ടാണ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതെന്നും രാജ്യത്ത് അസാധാരണമായ സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞു.