കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയകളിൽ ചിലത് ബുധനാഴ്ച മുതൽ തുറക്കും. ഇൻഡസ്ട്രിയൽ ഏരിയകളിലെ ഒന്ന്, രണ്ട് സ്ട്രീറ്റുകളും അൽ വക്കലത്ത് സ്ട്രീറ്റുമാണ് ബുധനാഴ്ച മുതൽ തുറക്കുന്നത്. ഖത്തർ വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റിന്റെ സുപ്രീം കമ്മിറ്റിയുടെ വക്താവുമായ ലുല്‍വ ബിൻത് റാഷിദ് ബിൻ മൊഹമ്മദ് അല്‍ കത്തിറാണ് ഇക്കാര്യം അറിയിച്ചത്.
ആളുകളുടെ താൽപര്യവും അവിടുത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയുടെ അവസ്ഥയും പരിശോധിച്ചതിനു ശേഷം ബാക്കി സ്ട്രീറ്റുകൾ തുറക്കാനുള്ള തീരുമാനമുണ്ടാകും. ഖത്തർ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യ സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചില ഭാഗങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് 6500 തൊഴിലാളികളെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. മുൻകരുതലുകളുടെ ഭാഗമായി ക്വാറന്റൈനിൽ കഴിയാനാണ് ഇവരെ ഇവിടെ നിന്നും മാറ്റിയിട്ടുള്ളത്. ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ലെങ്കിലും ഏതെങ്കിലും തരത്തിൽ വൈറസ് ബാധിച്ചാൽ തുടക്കത്തിൽ തന്നെ കണ്ടെത്താനാണ് ഈ മുൻകരുതൽ.
മറ്റു രാജ്യത്തു നിന്നു ഖത്തറിലേക്കു തിരിച്ചെത്തിയ ആളിലൂടെയാണ് രാജ്യത്ത് ആദ്യ കൊവിഡ് ബാധ മാർച്ചിൽ സ്ഥിരീകരിച്ചത്. അതിനു ശേഷം ഇൻഡസ്ട്രിയൽ ഏരിയയിലെ ചിലർക്കും രോഗം കണ്ടെത്തിയതിനെ തുടർന്നാണ് അവിടം അടച്ചു പൂട്ടിയത്. ക്വാറന്റൈനിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും കൃത്യമായി നൽകുന്നുണ്ടെന്ന് വക്താവ് അറിയിച്ചു.
ഖത്തറിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കപ്പെടാനില്ലെന്നും മറ്റ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് ഫലപ്രദമായ പ്രവർത്തനം ഇവിടെ നടത്തുന്നുണ്ടെന്നും അവർ അറിയിച്ചു. കൊവിഡ് ബാധിച്ച തൊണ്ണൂറു ശതമാനം പേർക്കും വലിയ പ്രശ്നങ്ങൾ ഇല്ലെന്നും ഒരു ശതമാനം പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നതെന്നും അവർ വ്യക്തമാക്കി.