ഖത്തറിൽ ഇന്നൊരാൾ കൂടി കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 56കാരനായ കൊവിഡ് ഖത്തർ സ്വദേശിക്ക് മറ്റു ദീർഘകാല അസുഖങ്ങൾ ഉണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒൻപതായി.
ഇന്ന് പുതിയതായി 567 പേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 6015 ആയിട്ടുണ്ട്. ഇന്നു 37 പേർക്ക് അസുഖം ഭേദമായതോടെ രോഗവിമുക്തി നേടിയവരുടെ ആകെ എണ്ണം 555 പേരായി. 5451 പേർ ഇപ്പോഴും ചികിത്സയിലാണ്.
24 മണിക്കൂറിനിടയിൽ 2082 ടെസ്റ്റുകൾ നടത്തിയാണ് 567 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 64620 ടെസ്റ്റുകളാണ് ഇതുവരെ ഖത്തറിൽ നടത്തിയിരിക്കുന്നത്. പുതിയ കേസുകൾ വന്നത് രോഗമുള്ളവരുമായുള്ള സമ്പർക്കത്തിലൂടെയാണെന്ന് മിനിസ്ട്രി വ്യക്തമാക്കി.
കൊവിഡ് വ്യാപനം രാജ്യത്ത് തീവ്രമായി നില നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രോഗികളുടെ എണ്ണം കൂടാൻ ഇതു കാരണമായെന്നും ആരോഗ്യ മന്ത്രാലയം വീണ്ടും അറിയിച്ചു. ഇക്കാര്യത്തിൽ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മിനിസ്ട്രി വ്യക്തമാക്കി.
രോഗവ്യാപനം പടരുന്നതിന്റെ രീതി കൃത്യമായി മനസിലാക്കി അതിനെ പിന്തുടരുന്നതു കൊണ്ടാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത്. ആളുകൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മിനിസ്ട്രി ഒരിക്കൽ കൂടി ആവശ്യപ്പെട്ടു.