ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്, ഇന്നു രോഗം സ്ഥിരീകരിച്ചത് 1526 പേർക്ക്
ഖത്തറിൽ ഇന്ന് പുതിയതായി 1526 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 25149 ആയി. അതേ സമയം ഇന്ന് 179 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 87 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3019 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4250 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1526 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3275 പേർക്കു പരിശോധന നടത്തിയപ്പോൾ 1103 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 135294 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 3019 പേർക്ക് രോഗം ഭേദമായപ്പോൾ 22116 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
Latest update on #COVID19 in #Qatarhttps://t.co/riOvw3JyCv pic.twitter.com/P3yZjg1dMI
— The Peninsula Qatar (@PeninsulaQatar) May 12, 2020
രാജ്യത്ത് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കിടയിൽ രോഗം ബാധിച്ചവരിൽ നിന്നും പകർന്നാണ് കൂടുതൽ പേർക്ക് വൈറസ് ബാധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തിൽ തന്നെ പരിശോധന നടത്താൻ കഴിഞ്ഞതു കൊണ്ട് ഇതിന്റെ വ്യാപനത്തെക്കുറിച്ച് മനസിലാക്കാൻ കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജോലി സ്ഥലങ്ങളിൽ നിന്നും വൈറസ് ബാധയേൽക്കുന്നവരും കുടുംബാംഗങ്ങളെ സന്ദർശിക്കുക വഴി രോഗം വന്നവരുമുണ്ട്. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. എല്ലാവർക്കും കൃത്യമായ മെഡിക്കൽ സംരക്ഷണം നൽകുന്നുണ്ടെന്നും ഭൂരിഭാഗം രോഗികളും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.