ഗവൺമെന്റ് സെക്ടറിലെ തൊഴിൽ സമയത്തിൽ ഭേദഗതി വരുത്തി ക്യാബിനറ്റ് യോഗം
ഓഫീസിൽ ചെന്നു ജോലി ചെയ്യുന്ന ഗവൺമെന്റ് സെക്ടറിലെ തൊഴിലാളികൾ ജൂൺ പതിനാല് ഞായറാഴ്ച മുതൽ ഏഴു മണിക്കൂർ ജോലി ചെയ്യണമെന്ന് ക്യാബിനറ്റ് യോഗം തീരുമാനമെടുത്തു. രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് ജോലി സമയമായി തീരുമാനിച്ചിരിക്കുന്നത്.
ഇതിനു പുറമേ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് നാൽപതു ശതമാനം ശേഷിയിൽ പ്രവർത്തിക്കാമെന്നും ക്യാബിനറ്റ് തീരുമാനമെടുത്തിട്ടുണ്ട്. അതേ സമയം അടിയന്തിര സേവനങ്ങൾ മുഴുവനായും പ്രവർത്തിക്കുന്നതു തുടരും.
— Qatar Tribune (@Qatar_Tribune) June 10, 2020
കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ഭേദഗതികൾ വരുത്തിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് അഫയേഴ്സ് ആക്ടിംഗ് സഹമന്ത്രിയുമായ ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുയിമിയാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.
യോഗത്തിന്റെ തുടക്കത്തിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി ഖത്തറിലെ കോവിഡ്19 അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും രാജ്യത്തെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചും മന്ത്രിസഭയെ അറിയിച്ചു.