ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഏതു തരത്തിലുള്ള ചർച്ചകൾക്കും തയ്യാറാണെന്ന് ഖത്തർ
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ എല്ലാ വിധ ചർച്ചകൾക്കും തയ്യാറാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും അദ്ദേഹം അറിയിച്ചു. ഖത്തറിന് അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ കര-വ്യോമ ഉപരോധത്തിന്റെ മൂന്നാം വാർഷികത്തിൽ അൽ ജസീറയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പരമാധികാരത്തിനു പ്രശ്നം വരാതെയുള്ള എല്ലാ ചർച്ചകൾക്കും തയ്യാറാണെന്ന് വിദേശകാര്യ സഹമന്ത്രി ലുൽവ അൽ ഖത്തിറും പറഞ്ഞു. ഗൾഫ് മേഖലയുടെ സുരക്ഷക്കും സമാധാനത്തിനും എക്കാലവും ഖത്തർ നില കൊണ്ടിട്ടുണ്ടെന്നും ഇനിയുമതു തുടരുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും ഐക്യരാഷ്ട്ര സഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ത്താനിയും അറിയിച്ചു.
ഖത്തറിനെതിരായ വ്യോമ ഉപരോധം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളുടെ മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമം നടത്തുന്നുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചത്. എന്നാൽ ഈ വിഷയത്തിൽ മറ്റു ജിസിസി രാജ്യങ്ങളുടെ പ്രതികരണം വന്നിട്ടില്ല.