രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടുന്നവർക്ക് ആശ്വാസ വാർത്ത. ഖത്തറിലെ കൊവിഡ് 19 രോഗികളിൽ തൊണ്ണൂറു ശതമാനം പേരും വളരെ വേഗത്തിൽ സുഖം പ്രാപിച്ചു വരുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സാംക്രമിക രോഗ പ്രതിരോധ പരിപാടിയുടെ ചീഫ് ആയ ഡോ. അൽ മുബാഷിർ അബുബക്കർ അബ്ദോ അറിയിച്ചു.
വൈറസ് ബാധ കണ്ടെത്തി ചികിത്സയിലിരിക്കുന്ന 90 ശതമാനം പേരും നിലവിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും വളരെ ചെറിയ ചികിത്സാ നടപടിയിൽ തന്നെ അവർ സുഖം പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂർണമായി സുഖം പ്രാപിച്ചവരിൽ പിന്നീട് രോഗം വരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം ഖത്തർ ടിവിയോടു സംസാരിക്കുമ്പോൾ വ്യക്തമാക്കി.
രോഗ പ്രതിരോധ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നവർ എളുപ്പത്തിൽ രോഗമുക്തി നേടുന്നുണ്ട്. അതു കൊണ്ടു തന്നെ രോഗം സ്ഥിരീകരിക്കപ്പെട്ടവർ പരിഭ്രാന്തരാകരുത്. അത് അവരുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചികിത്സ നീളാൻ കാരണമാവുകയും ചെയ്യും.
ദീർഘകാല അസുഖങ്ങളുള്ളവർ, ഹൃദ് രോഗികൾ പുകവലിക്കാർ, പ്രായമായവർ എന്നിവർക്ക് രോഗം വന്നാൽ അത് ഗുരുതരമാകാൻ സാധ്യതയുണ്ട്. അതു കൊണ്ടു തന്നെ ഇത്തരക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.