ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്കിൽ ഖത്തറിലെ ഇന്ത്യൻ എംബസി സാധാരണക്കാരായവരോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണം ഉയരുന്നു. തൊഴിലാളികളുടെ അവകാശത്തിനു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘വർക്കേഴ്സ് റൈറ്റ്സ്’ എന്ന സംഘടനയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സമൂഹത്തിൽ പ്രബലരായ ആളുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം നൽകി അർഹതപ്പെട്ടവരിൽ പലരെയും എംബസി തഴയുന്നു. ഗർഭിണികൾ, പ്രായാധിക്യമുള്ളവർ, വിസ കാലാവധി അവസാനിച്ചവർ, തൊഴിൽരഹിതർ എന്നിവർക്കു മുൻഗണനാ ക്രമത്തിൽ പരിഗണന നൽകുന്നതിൽ എംബസി പരാജയപ്പെട്ടുവെന്നും വർക്കേഴ്സ് റൈറ്റ് വ്യക്തമാക്കി.
ഖത്തറിലെ ഇന്ത്യൻ അംബാസിഡറുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസികളുടെ തിരിച്ചു പോക്കിന്റെ വിവരങ്ങൾ വളരെ കൃത്യമാണെങ്കിൽ ഇതിന്റെ പട്ടിക ഔദ്യോഗികമായി സ്ഥിരീകരിക്കാത്തത് എന്തു കൊണ്ടാണെന്നും അവരുടെ ലേഖനത്തിൽ ചോദിക്കുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നടത്തുന്ന പ്രവാസികളുടെ മടക്കത്തെ കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു.