കൊവിഡ് വൈറസ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സർക്കാർ നീക്കി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കേന്ദ്രം വിലക്കു പിൻവലിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിലക്കു മാറ്റിയ ഉത്തരവിറക്കിയത്. വിദേശകാര്യ മന്ത്രാലയവും ആരോഗ്യവകുപ്പും ഏകോപിപ്പിച്ചുള്ള തീരുമാനമാണിതെന്നാണ് വിവരം. ഈ രണ്ടു വകുപ്പുകളും നൽകുന്ന എൻഒസിയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.
കൊവിഡ് മുൻ കരുതലുകൾ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തുകയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയക്കുകയും ചെയ്തിരുന്നു. പ്രതിഷേധം രൂക്ഷമായതോടെയാണ് ഉത്തരവ് പിൻവലിച്ചത്.