റസിഡൻഷ്യൽ ഏരിയയിൽ തൊഴിലാളികൾ താമസിക്കുന്നതിൽ വിലക്കേർപ്പെടുത്തി ഖത്തർ
ഖത്തറിൽ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന ഏരിയയിൽ തൊഴിലാളികൾക്ക് താമസിക്കാൻ വിലക്ക്. റസിഡൻഷ്യൽ ഏരിയയിലെ ഒരു സ്ഥലത്ത് ഇനി അഞ്ചു തൊഴിലാളികളിൽ കൂടുതൽ താമസിക്കാൻ പാടില്ലെന്ന് ഖത്തർ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പ്രമേയത്തിലൂടെയാണ് ഇക്കാര്യം മന്ത്രാലയം വെളിപ്പെടുത്തിയത്.
2019ലെ 22ആം നമ്പർ നിയമഭേദഗതി പ്രകാരം റസിഡൻഷ്യൽ മേഖലകളിൽ തൊഴിലാളികൾക്ക് താമസിക്കാൻ നിരോധനമേർപ്പെടുത്തിയതു പ്രകാരമാണ് ഈ നടപടി. പ്രമേയ പ്രകാരം റസിഡൻഷ്യൽ ഏരിയകളിൽ ഒരു സ്ഥലത്ത് അഞ്ചു തൊഴിലാളികളിൽ കൂടുതലുള്ളത് നിയമ വിരുദ്ധമായാണ് കണക്കാക്കുക.
The decision has been issued to specify family residence areas and what is considered workers’ accommodations within those areas. #Qatar #Housing #ResidentialArea #Workers https://t.co/dDSFTMCvc1
— The Peninsula Qatar (@PeninsulaQatar) April 29, 2020
അതേ സമയം സ്ത്രീ തൊഴിലാളികൾ, ഡ്രൈവർമാർ, ഹൗസ്മെയ്ഡുകൾ എന്നിങ്ങനെ വീടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ നിർദ്ദേശം ലംഘിക്കുന്നവർക്ക് അൻപതിനായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയായോ, ആറു മാസത്തെ തടവോ, നിർബന്ധിത കുടിയൊഴിപ്പിക്കലോ, വീടുകളിലെ വൈദ്യുതി, വെള്ള കണക്ഷൻ കട്ടു ചെയ്യുക എന്നിങ്ങനെയുള്ള നടപടികൾ നേരിടേണ്ടി വരും.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ കരുതിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. മാത്രമല്ല, തൊഴിലാളികളുടെ എണ്ണത്തിന്റെ കണക്ക് കൃത്യമായി പാലിക്കാത്ത ഔദ്യോഗികമല്ലാതെയുള്ള ഹൗസിങ്ങ് ഒഴിവാക്കാനും ഇതു സഹായിക്കും.