ലേബർ നിയമങ്ങൾ തെറ്റിച്ച കമ്പനിക്കെതിരെ ഖത്തറിൽ നടപടി
കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് തൊഴിൽ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തെറ്റിച്ചതിനെ തുടർന്ന് ഒരു കമ്പനിക്കെതിരെ നടപടിയെടുത്തു. അൽ വാബ് ഏരിയയിലുള്ള ഒരു കോൺട്രാക്ട് കമ്പനിക്കെതിരെയാണ് മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് നടത്തിയ പരിശോധനയിൽ നടപടിയെടുത്തത്. പണിയിടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടു പോകുന്ന ബസിന്റെ കപ്പാസിറ്റിയുടെ പകുതി മാത്രം ആളുകളേയെ ഉൾക്കൊള്ളിക്കാനാവു എന്ന നിയന്ത്രണമാണ് കമ്പനി തെറ്റിച്ചത്.
തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് കമ്പനിക്കെതിരെ നടപടിയെടുത്ത വിവരം മിനിസ്ട്രി അറിയിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പലയിടത്തും പരിശോധനകൾ നടത്തിയത്. ഇതിലാണ് അൽ വാബിലുള്ള കമ്പനി ബസിൽ ഉൾക്കൊള്ളിക്കണ്ട പരമാവധി തൊഴിലാളികളുടെ എണ്ണത്തിൽ മാറ്റം വരുത്തിയെന്നു കണ്ടെത്തിയത്. ശിക്ഷാ നടപടികൾ ഇതിന്റെ തുടർച്ചയായി വരുമെന്നും മിനിസ്ട്രി അറിയിച്ചു.
തൊഴിൽ ശാലകളിൽ പണിയെടുക്കുന്ന ആളുകളുടെ എണ്ണം, അവർക്ക് ഏർപ്പെടുത്തേണ്ട സുരക്ഷാ മുൻകരുതലുകൾ എന്നീ കാര്യങ്ങളിൽ ഖത്തർ സർക്കാർ കൃത്യമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികളാണ് ഗവൺമെന്റ് കൈക്കൊള്ളുന്നത്.