യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നോ അതുവഴിയോ വരുന്ന രാജ്യാന്തര യാത്രികർ ഇന്ത്യയിലെത്തിയാൽ സ്വന്തം പണം മുടക്കി ആർടി പിസിആർ പരിശോധന നടത്തണമെന്ന പുതിയ യാത്രാ മാർഗനിർദ്ദേശം ഇന്ത്യ പുറത്തിക്കി.
അതിവേഗത്തിൽ വ്യാപനം നടക്കുന്ന കൊറോണ വൈറസിന്റെ യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക വകഭേദങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശം.
ഇന്ത്യയിലേക്കു വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണമെന്ന നിർദ്ദേശത്തിനു പുറമെയാണിത്. കുടുംബത്തിലെ മരണം മൂലം നാട്ടിലേക്കു വരുന്നവരെ മാത്രം ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിലെത്തി മറ്റു സ്ഥലങ്ങളിലേക്കു പോകാൻ കണക്ഷൻ ഫ്ളൈറ്റുകൾ തിരഞ്ഞെടുക്കുന്നവർ അക്കാര്യം സെൽഫ് ഡിക്ലറേഷൻ ഫോമിൽ വ്യക്തമാക്കണം. കണക്ഷൻ ഫ്ളൈറ്റുകൾ എടുക്കുന്നവർക്ക് ‘ടി’ (ട്രാൻസിസ്റ്റ്) എന്നു രേഖപ്പെടുത്തിയ റെസീപ്റ്റ് ലഭിക്കുകയും അവർ വരുന്ന എയർപോർട്ടിൽ ഇതു കാണിക്കുകയും വേണം.
കടപ്പാട്: The News Minute