ഖത്തറിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ വാങ്ങിയ പണം തട്ടിയെടുത്ത് മലയാളി മുങ്ങിയതായി പരാതി. മലപ്പുറം തലപ്പാറ സ്വദേശി ഹാഷിമാണ് മുപ്പതോളം പേരിൽ നിന്നും പണം വാങ്ങി നാട്ടിലേക്കു കടന്നത്.
ഖത്തർ ആഭ്യന്തര വകുപ്പിനു കീഴിലെ പോലീസ് സ്റ്റോറിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തിരുന്ന ഹാഷിം പോലീസ് സ്റ്റോറിൽ തന്നെ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. 1500 റിയാൽ മുതൽ 6000 റിയാൽ വരെയാണ് പലരിൽ നിന്നുമായി ഇയാൾ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിലേക്കു പോയ ഹാഷിമിനെക്കുറിച്ച് പിന്നീടൊരു വിവരവും ലഭിച്ചിട്ടില്ല. ഏതാണ്ട് മുപ്പതു ലക്ഷത്തിലധികം രൂപയോളം ഇയാൾ തട്ടിയെടുത്തിട്ടുണ്ടാകുമെന്നും പരാതിക്കാർ വ്യക്തമാക്കി.
Source: MediaOne