ദോഹയിലെ ഒലിവ് ഇന്റർനാഷണൽ സ്‌കൂളിലെ കെജി -2 വിദ്യാർത്ഥിയായ ആബെൽ റോബി അബ്രഹം രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പതാകകൾ ഏറ്റവും വേഗത്തിൽ തിരിച്ചറിഞ്ഞതിനുള്ള ലോക റെക്കോർഡ് നേടി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
കേരളത്തിൽ നിന്നുമുള്ള ആബേലിന് വെക്സിലോളജിയിൽ (പതാകകളുടെ പഠനം) അതീവ താല്പര്യമുണ്ട്. രാജ്യങ്ങളുടെ പതാകകളും വിവിധ പതാകകളുടെ ചരിത്രവും ആബേലിന് പരിചിതമാണ്. കൂടാതെ, ലോക ഭൂപടത്തിൽ എല്ലാ രാജ്യങ്ങളെയും കണ്ടെത്താൻ കഴിയുന്ന വിദ്യാർത്ഥിക്ക് സൗരയൂഥത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമെല്ലാം വലിയ അറിവുണ്ട്.
പൈപ്പ് നിർമാണ സ്ഥാപനത്തിലെ അക്കൗണ്ടന്റായ ചേർത്തല സ്വദേശി റോബി അബ്രഹാമിന്റെയും ഹമദ് ഹോസ്പിറ്റലിലെ നഴ്‌സായ സൗമിയ ജോർജിന്റെയും മകനായ ആബെലിന് ആദം ജെറോജ് എന്ന ഇളയ സഹോദരനുണ്ട്. ജനിച്ച കാലം മുതൽ ഖത്തറിൽ താമസിക്കുന്ന ആബെൽ സ്കൂൾ തലത്തിൽ നിരവധി ക്വിസ് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
ആബേലിന്റെ അധ്യാപകരായ സുധ മാരാർ, ഗോപിക ഷാമിജെ എന്നിവർ തങ്ങളുടെ വിദ്യാർത്ഥിക്ക് നിരവധി റെക്കോർഡുകൾ തകർക്കാനുള്ള കഴിവിൽ ആത്മവിശ്വാസമുണ്ട്. ആബെൽ ഗിന്നസ് റെക്കോർഡിനായി അപേക്ഷിച്ച് ജൂറിക്കു മുന്നിൽ തന്റെ പ്രകടനം കാഴ്ചവെക്കാൻ കാത്തിരിക്കയാണ്. നിലവിലെ സമയം നിലവിലുള്ള ഗിന്നസ് റെക്കോർഡിനേക്കാൾ മികച്ചതാണെന്നതു കൊണ്ട് റെക്കോർഡ് തിരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊച്ചുമിടുക്കൻ.