നിലവിൽ ഖത്തറിലെ കോവിഡ് സാഹചര്യം ആശങ്കാജനകമല്ലെന്നും മറ്റ് പല രാജ്യങ്ങളിലെയും പോലെ ഖത്തറിൽ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നില്ലെന്നും ദേശീയ പാൻഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ അറിയിച്ചു.
“കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപനത്തിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു വഴി രാജ്യത്തെ സ്ഥിതി സുസ്ഥിരമാണെന്ന് നമുക്ക് മനസിലാക്കാനാവും. മറ്റ് പല രാജ്യങ്ങളിലെയും പോലെ നമ്മൾ രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്നില്ല.” ഖത്തറിലെ അൽ മരിഫയിലെ ടെക്സസ് എ & എം സർവകലാശാലയിലെ പബ്ലിക് സെമിനാർ സീരീസിൽ ഡോ. അൽ ഖാൽ പറഞ്ഞു.
Covid-19 situation in Qatar steady and stable; not witnessing second wave: Official#Qatar #COVID19https://t.co/LfSGZBmFiq
— The Peninsula Qatar (@PeninsulaQatar) October 8, 2020
“മെയ് അവസാനത്തിലും ജൂണിന്റെ തുടക്കത്തിലും കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായി. ഖത്തറികൾക്കും വൈറ്റ് കോളർ പ്രൊഫഷണലുകൾക്കുമിടയിൽ ഈദ് അൽ അദയ്ക്ക് ശേഷം രോഗവ്യാപനത്തിന്റെ മറ്റൊരു തരംഗമുണ്ടായി. പാർട്ടികളും മറ്റു സാമൂഹിക ഒത്തുചേരലുകളുമാണ് ഇതിനു കാരണമായത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ഇത് കുറഞ്ഞു വരുന്നതായാണ് മനസിലാക്കുന്നത് ” അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ആരോഗ്യ പ്രവർത്തകരും മറ്റു ഗവൺമെന്റ് സംവിധാനങ്ങളും ജനങ്ങളും ഈ മഹാമാരിയെ തടയുന്നതിൽ നിർണായക പങ്കു വഹിച്ചുവെന്നും ഇനിയും ജാഗ്രതയോടെ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.