ഖത്തറിലേക്കു മടങ്ങി വരാൻ കഴിയാത്ത ഇന്ത്യൻ പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാരുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതിനനുസരിച്ച് ഈ പ്രശ്നങ്ങളെ മറികടക്കാൻ കഴിയുമെന്നും ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ. ഖത്തറിലെ മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ നിരവധി പ്രവാസികളാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതു സംബന്ധിച്ച പ്രശ്നങ്ങൾ സർക്കാരിനെ സമയത്തു തന്നെ അറിയിക്കുന്നുണ്ടെന്നും പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാണ്ട് എഴുപതിനായിരത്തോളം പേർ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്കു വന്നുവെന്നും ആവശ്യങ്ങൾ അനുസരിച്ച് എയർ ബബിൾ കരാർ വഴി ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്നതടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കൊവിഡ് പ്രതിസന്ധിയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ഖത്തര്‍ നടത്തുന്നതെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കേണ്ടവര്‍ ഇന്ത്യൻ എംബസിയുടെ ലിങ്ക് ഉപയോഗിച്ച് മുന്‍കൂര്‍ അനുമതി തേടണമെന്നും ആവശ്യം അടിയന്തരമെങ്കില്‍ അക്കാര്യം അപേക്ഷയില്‍ പരാമർശിച്ചാല്‍ സേവനം വേഗത്തില്‍ ലഭിയ്ക്കുമെന്നും അംബാസഡര്‍ അറിയിച്ചു.