ഖത്തർ നൽകിയത് ലോകോത്തര ചികിത്സ, കൊവിഡ് മുക്തനായ സ്പെയിൻ സ്വദേശി പറയുന്നു
ഖത്തറിന്റെ മികച്ച മെഡിക്കൽ സേവനങ്ങളെ പ്രശംസിച്ച് സ്പാനിഷ് സ്വദേശിയായ ബോർഹ എൻട്രാള ഫാബ്രിഗസ്. അൻപതുകാരനായ ബോർഹ കൊവിഡ് ബാധിതനായി പതിനൊന്നു ദിവസം ഐസിയുവിൽ അടക്കം അഡ്മിറ്റാകുന്ന സ്ഥിതിയുണ്ടായെങ്കിലും ഇപ്പോൾ രോഗമുക്തി നേടിയിട്ടുണ്ട്. ഖത്തർ നൽകിയ ലോകോത്തര ചികിത്സ ഇല്ലായിരുന്നെങ്കിൽ തന്റെ സ്ഥിതി ഇതിനേക്കാൾ മോശമാകുമായിരുന്നു എന്നാണ് ബോർഹ പറയുന്നത്.
ശ്വാസതടസം പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും തൊണ്ടവേദന, ചർദ്ദി, ബോധം മറയൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ബോർഹ ആരോഗ്യ വിഭാഗത്തെ സമീപിച്ചത്. ഹസം മെബറീക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് പൊസിറ്റിവായത്. തുടർന്ന് ഐസിയുവിൽ അഡ്മിറ്റായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കണ്ടതിനെ തുടർന്ന് പിന്നീട് വാർഡിലേക്കു മാറ്റുകയായിരുന്നു.
— Qatar Tribune (@Qatar_Tribune) May 23, 2020
പിന്നീട് രണ്ടു കൊവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആയതിനു ശേഷം താൻ വീട്ടിൽ സെൽഫ് ക്വാറന്റൈനിൽ തുടർന്നുവെന്ന് ബോർഹ പറഞ്ഞു. ഖത്തറിന്റെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് വലിയ പ്രശംസയാണ് അദ്ദേഹം നടത്തിയത്. നിരവധി രാജ്യങ്ങളിൽ താൻ താമസിച്ചിട്ടുണ്ടെങ്കിലും ഖത്തറിന്റെ ആരോഗ്യ സംവിധാനവും കൊവിഡ് ചികിത്സയും വളരെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഫൈവ് സ്റ്റാർ സൗകര്യമാണു ഖത്തർ നൽകിയതെന്നും ബോർഹ പറഞ്ഞു.
സ്പെയിനിലായിരുന്നെങ്കിൽ താൻ ഇതിനെ മറികടക്കുമെന്ന പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ബോർഹ പറഞ്ഞു. “പതിനൊന്നു ദിവസം ഐസിയുവിലും ഇരുപത്തിയഞ്ചു ദിവസം വാർഡിലും തുടർന്ന ചികിത്സ മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ കനത്ത തുക ചിലവായേനെ. എന്നാൽ ഇവിടെയെല്ലാം സൗജന്യമാണ്.” ബോർഹ പറഞ്ഞു.