കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കാൻ ഖത്തറിന് പദ്ധതിയില്ലെന്നും വാക്സിൻ രാജ്യത്തു ലഭ്യമായി തുടങ്ങിയാൽ പൊതുജനങ്ങൾക്ക് അതു സ്വീകരിക്കണോ, വേണ്ടേയെന്നു സ്വയം തീരുമാനിക്കാൻ കഴിയുമെന്നും വാക്സിനേഷൻ മേധാവിയായ ഡോ. സോഹ അൽ ബയാത്ത് ഖത്തർ ടിവിയോട് ഒരു അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ കൊവിഡ് പകർച്ചവ്യാധിയെക്കുറിച്ചുള്ള അവബോധത്തിന്റെ നിലവാരം ഉയർന്നതിനാൽ പൊതുജനങ്ങൾ തങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി വാക്സിനേഷൻ ചെയ്യുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
— Qatar Tribune (@Qatar_Tribune) November 30, 2020
കൊറോണ വൈറസ് അണുബാധയെ തങ്ങളുടെ വാക്സിൻ വിജയകരമായി തടഞ്ഞുവെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്ക പ്രഖ്യാപിച്ചതോടെ, മൂന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് കൊവിഡ് പാൻഡെമിക് തുടച്ചു നീക്കുന്നതിന് വാക്സിനുകൾ ലഭ്യമാക്കാൻ ഒരുങ്ങുന്നത്.
അടിയന്തരമായി ഉപയോഗിക്കാനുള്ള അംഗീകാരത്തിനായി തങ്ങളുടെ വാക്സിനുകൾ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) സമർപ്പിച്ചുവെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണയും ഫിസർ ആൻഡ് ബയോഎൻടെക്കും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ആയിരക്കണക്കിന് വോളന്റിയർമാരിൽ പരീക്ഷിച്ച ശേഷം ഈ വാക്സിനുകളുടെ ഫലപ്രാപ്തി 90 മുതൽ 95 ശതമാനം വരെയാണെന്നു കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാക്സിന് അംഗീകാരം ലഭിച്ചാലുടൻ അതു രാജ്യത്തു ലഭ്യമാക്കാൻ രണ്ട് കമ്പനികളുമായി കരാറൊപ്പിട്ട ഖത്തർ ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.