മതത്തിനും വിശ്വാസങ്ങൾക്കും എതിരെയുള്ള അവഹേളനങ്ങളും വിദ്വേഷ പ്രചരണങ്ങളും എല്ലാ തരത്തിലും എതിർക്കുമെന്നും മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനകൾ ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഖത്തർ വ്യക്തമാക്കി. ഇസ്ലാം മതത്തിനെതിരായ ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമർശങ്ങളെ തുടർന്നാണ് ഖത്തർ ഇക്കാര്യം വ്യക്തമാക്കിയത്.
സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളെയാണ് ഖത്തർ എക്കാലവും പിന്തുടരുന്നതെന്നും ജനങ്ങളുടെ സുരക്ഷ രാജ്യത്തിനു പ്രധാന പരിഗണനയാണ് എന്നിരിക്കെ മതവിദ്വേഷം സൃഷ്ടിക്കുന്ന പ്രചരണങ്ങൾക്കെതിരെ ലോകജനത പ്രതിഷേധിക്കണമെന്നും ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രവാചകനിന്ദ നടത്തിയ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാം മതത്തിനെതിരെ ഫ്രാൻസിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഖത്തറിൽ പ്രതിഷേധം ശക്തമാണ്. ഖത്തറിലെ പ്രധാന ഫുട്ബോൾ ലീഗായ സ്റ്റാർസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ്രവാചകനെ സ്തുതിച്ചു കൊണ്ടുള്ള ബാനറുകൾ ഇതിന്റെ ഭാഗമായി ഉയർന്നിരുന്നു.
ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു കൊണ്ടുള്ള ക്യാമ്പയ്നും ഖത്തറിൽ പിന്തുണ വർദ്ധിക്കുകയാണ്. ഖത്തറിലെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഫ്രഞ്ച് ഉൽപന്നങ്ങൾ ഒഴിവാക്കിയിരിക്കുന്നത്.