മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പാകിസ്ഥാൻ പൗരത്വമുള്ള രണ്ട് പ്രതികൾക്കെതിരെ സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ ഒന്നാം ഇൻസ്റ്റൻസ് കോടതിയുടെ വിധിന്യായത്തെ മനുഷ്യക്കടത്തിനെതിരെയുള്ള ദേശീയ സമിതി പ്രശംസിച്ചു. വീട്ടുജോലി ചെയ്തിരുന്ന രണ്ടു പേർക്കെതിരായ കുറ്റകൃത്യങ്ങൾക്കാണു പ്രതികളെ ശിക്ഷിച്ചത്.
ഇരകളെ ബലമായി ചൂഷണം ചെയ്യുക, അവർക്കെതിരെ അടിമത്തം പ്രയോഗിക്കുക, ഇരയെ തടഞ്ഞുവയ്ക്കുക, അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുക, ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കുക, ഇരയുടെ ശരീരത്തിനു പരിക്കേൽപ്പിക്കുക എന്നിവയാണ് ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
#Qatar court sentences two to jail and hefty fine for human traffickinghttps://t.co/6IyrC9IEEG
— The Peninsula Qatar (@PeninsulaQatar) November 21, 2020
കഴിഞ്ഞ വർഷം, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിക്ക് ജീവനക്കാരെ ചൂഷണം ചെയ്ത് വിവിധ തരത്തിലുള്ള പീഡനത്തിനും മോശമായ പെരുമാറ്റത്തിനും വിധേയമാക്കിയതു സംബന്ധിച്ച കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ലഭിച്ചിരുന്നു.
ഖത്തറി അധികൃതർക്ക് ഈ റിപ്പോർട്ട് ലഭിച്ചയുടനെ പോലീസ്, പബ്ലിക് പ്രോസിക്യൂഷൻ, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി എന്നിവ പ്രതിനിധീകരിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്.
രണ്ട് പ്രതികളെയും പത്തുവർഷത്തേക്ക് തടവിലാക്കാനും ഓരോരുത്തർക്കും 200,000 റിയാൽ പിഴ ചുമത്താനും ശിക്ഷക്കു ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതി വിധിച്ചു. ഓരോ ഇരയ്ക്കും ഒരു മില്യൺ റിയാൽ നഷ്ടപരിഹാരമായി നൽകാൻ പ്രതികൾ സംയുക്തമായി ബാധ്യസ്ഥരാണെന്നും കോടതിയുടെ തീരുമാനം വ്യക്തമാക്കുന്നു.
ഭരണകൂട വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഒത്മാൻ ഫഖ്‌റൂവും മനുഷ്യക്കടത്തിനെ നേരിടാനുള്ള ദേശീയ സമിതി ചെയർമാനും കോടതിയുടെ വിധിയെ സ്വാഗതം ചെയ്തു.