നിലവിലുള്ള വേഗതയിൽ ഖത്തറിലെ കോവിഡ് വാക്സിനേഷന് പദ്ധതി മുന്നോട്ടു പോവുകയാണെങ്കിൽ കുത്തിവെപ്പിന് അർഹതയുള്ള ജനസംഖ്യയുടെ 60% പേര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ വാക്സിനേഷൻ ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന് മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.
ഖത്തറില്‍ ഇതുവരെ 1.2 മില്ല്യണ്‍ വാക്സിൻ ഡോസുകളാണു നൽകിയിരിക്കുന്നതെങ്കിലും പ്രായമായ പലരും ഇപ്പോഴും വാക്സിനേഷൻ എടുത്തിട്ടില്ല. ജനസംഖ്യയിൽ അർഹതയുള്ള 80% പേർക്ക് വാക്സിനേഷൻ ലഭ്യമായിക്കഴിഞ്ഞാല്‍, ജീവിതം സാധാരണ നിലയിൽ മടങ്ങുമെന്നും അവര്‍ പറഞ്ഞു. 16 വയസിൽ താഴെയുള്ളവർക്കു വാക്സിനേഷൻ നൽകാമോ എന്ന കാര്യം ഖത്തർ നിരീക്ഷിച്ചു വരികയാണെന്നും അവർ വ്യക്തമാക്കി.
ജനങ്ങൾ സുരക്ഷാ നടപടികൾ പാലിക്കണമെന്നും വൈറസിനെ പിടിച്ചു കെട്ടാനുള്ള അധികാരികളുടെ ശ്രമങ്ങളോട് സഹകരിക്കണമെന്നും ഡോ. സോഹ അല്‍ ബയാത്ത് ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു.