നാലു റെക്കോർഡു ബുക്കുകളിൽ ഇടംനേടി ഖത്തർ നിവാസിയായ മലയാളി വിദ്യാർത്ഥി
ദിനോസറുകളുടെ വർഗത്തെ തിരിച്ചറിയുന്നതിൽ വിവിധ റെക്കോർഡ് ബുക്കുകളിൽ ഇടം നേടി ഖത്തർ നിവാസിയായ ആറു വയസുകാരനായ ബാലൻ. ബിർലാ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പദ്മനാഭൻ നായരാണ് വിവിധ റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടിയത്. ഗിന്നസ് ലോകറെക്കോർഡാണ് കൊച്ചുമിടുക്കന്റെ ഇനിയുള്ള ലക്ഷ്യം.
ഒരു മിനുട്ടിനുള്ളിൽ 41 ദിനോസർ വർഗത്തെ തിരിച്ചറിഞ്ഞ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ് സെർട്ടിഫിക്കേഷൻ എന്നിവയിൽ ഇടം നേടിയ പദ്മനാഭൻ നായർ വേഗത്തിൽ ഏറ്റവുമധികം ദിനോസർ വർഗങ്ങളുടെ പേരു പറഞ്ഞാണ് മറ്റു രണ്ടു റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. അഞ്ചു മിനുട്ട് 42 സെക്കൻഡുകൾ കൊണ്ട് 97 ദിനോസർ വർഗത്തെ മനസിലാക്കിയ പദ്മനാഭൻ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിലാണ് ഇടം പിടിച്ചത്.
Six-year-old Qatar resident sets four records for identifying dinosaurs#Qatar #Kerala #India #Dinosaurs #WorldRecord https://t.co/yQ9friPhTH pic.twitter.com/m8kbciAgW9
— The Peninsula Qatar (@PeninsulaQatar) October 26, 2020
2019 സെപ്തംബറിൽ പദ്മനാഭന്റെ അഞ്ചാം പിറന്നാളിന് അമ്മായിയായ ദീപ ശ്രീകുമാർ സമ്മാനമായി നൽകിയ പുസ്തകത്തിൽ നിന്നാണ് ദിനോസറുകളെക്കുറിച്ചുള്ള താൽപര്യം ഉടലെടുക്കുന്നത്. ഡിസംബറിൽ തന്നെ ആ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള മുഴുവൻ ദിനോസറുകളുടെയും പ്രത്യേകതകൾ പദ്മനാഭനു മനസിലാക്കാൻ കഴിഞ്ഞു. അതിനു ശേഷം യുട്യൂബ് വീഡിയോസിൽ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ തന്റെ മകൻ പഠിച്ചുവെന്ന് അമ്മ ജ്യോതി ലക്ഷ്മി പറയുന്നു.
കല, സംഗീതം, റൂബിക്സ് ക്യൂബ്, സുഡോകു പോലുള്ള മത്സരങ്ങൾ എന്നിവയിൽ മകനു താൽപര്യമുണ്ടാക്കാൻ ജ്യോതിലക്ഷ്മി ശ്രമിച്ചെങ്കിലും പദ്മനാഭന്റെ താൽപര്യം ദിനോസറുകളിലായിരുന്നു. കണക്കു ടീച്ചറായിരുന്ന ജ്യോതിലക്ഷ്മി മകന്റെ താൽപര്യത്തിനൊപ്പം നിൽക്കാനും പ്രോത്സാഹിപ്പിക്കാനും ജോലി വിടുകയും ചെയ്തു.
ടെയ്സീറിലെ പ്രൊഫഷണലാണ് പദ്മനാഭന്റെ അച്ഛനായ ജയപ്രകാശ്. ഇപ്പോൾ നൂറിലധികം ദിനോസറുകളുടെ സവിശേഷതകൾ പദ്മനാഭനു പറയാൻ കഴിയും. ഓൺലൈൻ ക്ലാസുകളുമായി തിരക്കിലായി പോയെങ്കിലും തനിക്കു താൽപര്യമുള്ള മേഖലയിലുള്ള അറിവു വികസിപ്പിക്കാനും ആറു വയസുകാരൻ സമയം കണ്ടെത്തുന്നുണ്ട്.