ഖത്തറുമായുള്ള പ്രശ്നമവസാനിപ്പിക്കാൻ വഴികൾ തേടുകയാണ്, പ്രതീക്ഷ നൽകുന്ന വെളിപ്പെടുത്തലുമായി സൗദി വിദേശകാര്യമന്ത്രി
ഖത്തറുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടുമെന്ന് സൗദി അറേബ്യ വിദേശകാര്യമന്ത്രി, ഫൈസൽ ബിൻ ഫർഹാൻ അൽ സഈദ് രാജകുമാരൻ. ഖത്തറും മറ്റ് ഗൾഫ് രാജ്യങ്ങളുമായി കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന പ്രശ്നങ്ങൾക്ക് ഒരു അവസാനമാകും എന്ന പ്രതീക്ഷ നൽകുന്ന വിധത്തിലാണ് സൗദി വിദേശകാര്യ മന്ത്രി, റിയാദിലെ ജി-20 ഉച്ഛകോടിയിൽ വെർച്വൽ അഭിമുഖത്തിൽ സംസാരിച്ചത്.
മേഖലയിലെ സുരക്ഷാ ആശങ്കകൾ മാറ്റുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ഖത്തറും അതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത് ഏവർക്കും ഗുണകരമാണെന്നും ഉടനടി അതിനുള്ള അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ അമേരിക്കൻ പ്രസിഡന്റ്, ഡൊണാൾഡ് ട്രമ്പിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രയിൻ, ഖത്തറിനായി സൗദി, ബഹ്‌റൈൻ വ്യോമപാത അടുത്ത എഴുപത് ദിവസങ്ങൾക്കുള്ളിൽ തുറക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ ഉണ്ടാക്കുന്നതാണ്.