ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൊവിഷീൽഡിന്റെ ആദ്യഡോസെടുത്തവർക്ക് ഖത്തറിൽ നിന്നും രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സംവിധാനമുണ്ടെന്നു റിപ്പോർട്ടുകൾ. കൊവിഷീൽഡിനു സമാനമായ അസ്ട്രസെനക വാക്സിന്റെ രണ്ടാമത്തെ ഡോസാണ് ഇവർക്കു നൽകുകയെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. പേരു വ്യത്യസ്തമാണെങ്കിലും രണ്ടും ഒരേ വാക്സിൻ തന്നെയാണ്.
ഇന്ത്യയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ ആദ്യ ഡോസ് കഴിഞ്ഞ് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് പലർക്കും രണ്ടാം ഡോസ് നൽകുന്നത്. ഖത്തറിലേക്കു പെട്ടെന്നു പോകേണ്ടവർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. രണ്ടാം ഡോസ് ഖത്തറിൽ വച്ചു നൽകുന്നത് ഇത്തരക്കാർക്ക് ആശ്വാസമാണ്.
ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ തന്നെ ആസ്ട്രസെനകക്കും കോവിഷീൽഡിനും അംഗീകാരം നൽകിയിട്ടുണ്ട്. ഖത്തറിൽ നിന്നും രണ്ടാം ഡോസെടുക്കേണ്ടവർ അവരുടെ ആരോഗ്യ കാർഡിലുള്ള പിഎച്ച്‌സിസിയിൽ എത്തണം. അവിടെ നിന്നും അവരെ ഹമദ് മെഡിക്കൽ കോർപറേഷന്റെ കമ്യൂണിക്കബിൾ ഡിസീസ് സെൻററിലേക്ക് അയക്കുമെന്നാണു വിവരം.
ഖത്തർ അംഗീകരിച്ച വാക്സിനുകളുടെ രണ്ടുഡോസും പൂർത്തിയാക്കി രാജ്യത്തെത്തുന്നവർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖകളിൽ ചേർക്കണമെന്നും നിർബന്ധമുണ്ട്.