രണ്ട് വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ ഉപയോഗിച്ച് കൊവിഡ് വാക്സിനേഷൻ നടത്തരുതെന്നും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ (എസ്ഒപി) ഉറച്ചുനിൽക്കണമെന്നും കേന്ദ്രസർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.
“വാക്സിൻ മിക്സിംഗ് പ്രോട്ടോക്കോളിന്റെ പരിധിയിൽ പെടുന്നതല്ല. ഒരേ വാക്സിനുകൾ തന്നെ, അതായത് കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസുകൾ നൽകണം. എസ്ഒപിയിൽ ഉറച്ചുനിൽക്കുക.” നിതി ആയോഗ് അംഗം (ആരോഗ്യ വിഭാഗം) ഡോ. വി കെ പോൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാക്സിനുകൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടക്കുന്നത് നല്ല ഫലമുണ്ടാക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കഠിനമായ പ്രത്യാഘാതങ്ങളോ ദോഷമോ ഇപ്പോൾ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയിലോ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലോ പ്രതിദിനം 1 കോടി ആളുകൾക്ക് കുത്തിവയ്പ് നടത്താൻ ആവശ്യമായ കോവിഡ് വാക്സിൻ എത്തുമെന്നും കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് ഡോസ് വാക്സിനുകളുടെ ഷെഡ്യൂൾ മാറ്റമില്ലാതെ തുടരുമെന്നും പോൾ വ്യക്തമാക്കി.