ഖത്തറിലെ എല്ലാവർക്കും വാക്‌സിനേഷൻ നൽകുന്നതിനു വേണ്ടി മതിയായ വാക്‌സിനുകൾ ലഭിക്കുന്നതിനായി കോവിഡ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിരവധി പ്രമുഖ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ പറഞ്ഞു.
വാക്സിൻ ഇപ്പോഴും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞാൽ മാത്രമേ വാക്സിൻ വിതരണം ചെയ്യുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. എങ്കിലും എത്രയും പെട്ടെന്ന് ഒരു വാക്ക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം സുരക്ഷാ മുൻകരുതലുകൾ പാലിച്ചു ജീവിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുകയും ചെയ്തു.
Qatar in talks with several pharmaceutical companies to procure COVID-19 vaccine: MOPH Official#Qatar #COVID19 #vaccinehttps://t.co/dHl64zcNAv
— The Peninsula Qatar (@PeninsulaQatar) October 4, 2020
“കൊവിഡിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ നടപടികൾ വളരെ ഫലപ്രദമായിരുന്നു. ഇത് രോഗത്തെ നിയന്ത്രിക്കുന്നതിനും ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാകാനും കാരണമായി. എങ്കിലും ലോകത്തെ മറ്റ് രാജ്യങ്ങളെപ്പോലെ ഖത്തറും കൊവിഡിനൊപ്പം കുറച്ച് കാലം ജീവിക്കുമെന്ന് വ്യക്തമാണ്.” ഡോ. അൽ ഖാൽ പറഞ്ഞു.
“കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും മാസ്ക് ധരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക ഒത്തുചേരലുകൾക്കുള്ള പരിമിതികൾ എന്നിങ്ങിനെയുള്ള പ്രതിരോധ നടപടികൾ നിലവിലുണ്ട്. ഫലപ്രദമായ വാക്സിൻ ലഭിച്ചാൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയൂ.” അദ്ദേഹം കൂട്ടിച്ചേർത്തു.