ഖത്തർ നൽകുന്ന കോവിഡ് വാക്സിനേഷന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ ഹെഡ് ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു. മന്ത്രാലയം രാജ്യത്ത് വാക്സിൻ പുറത്തിറക്കി 10 ദിവസം പൂർത്തിയാകുമ്പോൾ പരാതികളോ ഗുരുതരമായ സങ്കീർണതകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇന്നലെ ഖത്തർ റേഡിയോ പരിപാടിയിൽ സംസാരിച്ച ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.
“കൊവിഡിനെതിരെ വാക്സിനേഷൻ ആഗ്രഹിക്കുന്നവരിൽ നിന്നും ഞങ്ങൾക്ക് കോളുകൾ ലഭിക്കുന്നുണ്ട്. വാക്‌സിനെ സംബന്ധിച്ച് വളരെയധികം പ്രതികരണമുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ സങ്കീർണതകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” അവർ പറഞ്ഞു.
വിവിധ ഘട്ടങ്ങളായാണ് വാക്സിനുകൾ നൽകുന്നതെന്ന് അവർ പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ സമൂഹത്തിലെ മൂന്ന് വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഘട്ടത്തിലാണ്: 70 വയസ്സിനും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർ, മുൻനിര ആരോഗ്യ സംരക്ഷണ പ്രവർത്തകർ, അപകടസാധ്യതയും സങ്കീർണതയുമുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ എന്നിവരാണ് ഇതിലുള്ളത്.”
വാക്സിൻ പ്രോഗ്രാമിന്റെ ആദ്യഘട്ടം പൂർത്തിയാക്കുന്നത് അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും വരും ഘട്ടങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കുമെന്നും അവർ പറഞ്ഞു. കൊവിഡ് വാക്സിൻ ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങളെക്കുറിച്ച് സംസാരിച്ച ഡോ. സോഹ മറ്റേതെങ്കിലും തരത്തിലുള്ള വാക്സിൻ പോലെ വാക്സിന് നേരിയ പാർശ്വഫലങ്ങളുണ്ടെന്നും കുത്തിവയ്പ് സ്ഥലത്ത് നേരിയ പനിയും ചെറിയ വേദനയും ഉണ്ടാക്കുന്നുവെന്നും വ്യക്തമാക്കി.
“കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഭൂരിഭാഗവും മരുന്നുകൾ കഴിക്കേണ്ടതില്ല, ആവശ്യമുള്ള കുറച്ച് ആളുകൾക്ക് വേദനസംഹാരിയെപ്പോലെയോ പനി കുറയ്ക്കുന്നതിനോ ഉള്ള ചെറിയ മരുന്നുകൾ മാത്രമേ വേണ്ടി വരുന്നുള്ളൂ.” ഡോക്ടർ സോഹ പറഞ്ഞു.
വാക്സിനേഷൻ കൊണ്ട് കൊവിഡ് അവസാനിച്ചുവെന്നു കരുതാൻ കഴിയില്ലെന്നും സുരക്ഷാ മുൻകരുതലുകൾ തുടരണമെന്നും പറഞ്ഞ അവർ ഇതിനെ തുടച്ചു നീക്കാൻ സഹായകമായ കൂടുതൽ വിവരങ്ങൾ ഭാവിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
Dr. Soha said that 10 days completed since the Ministry rolled out the vaccine in the country and no complaint or any severe type of complication recorded.#Qatar #Covid19 https://t.co/MNrQSkvopK
— The Peninsula Qatar (@PeninsulaQatar) January 3, 2021