നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ടിക്കറ്റുകൾക്കായുള്ള അപേക്ഷകൾ രണ്ടു കോടി മുപ്പത്തിയഞ്ചു ലക്ഷം കവിഞ്ഞതായി ഫിഫ അറിയിച്ചു. ഏപ്രിൽ 5 മുതൽ 28 വരെയുണ്ടായിരുന്ന റാൻഡം സെലക്ഷൻ ഡ്രോ സെയിൽസ് പീരീഡിനു ശേഷമാണ് ഇത്രയും അപേക്ഷകർ വന്നത്.
ഫിഫയുടെ കണക്കുകൾ പ്രകാരം അർജന്റീനയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റിനാണ് ഏറ്റവുമധികം അപേക്ഷകൾ വന്നിരിക്കുന്നത്. കൂടുതൽ അപേക്ഷകർ വന്ന ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ മൂന്നെണ്ണവും അർജന്റീനയുടേതാണ്. ഫൈനലിനു മാത്രമാണ് ഇതിനേക്കാൾ അപേക്ഷ വന്നിരിക്കുന്നത്.
അർജന്റീന vs മെക്‌സിക്കോ, അർജന്റീന vs സൗദി അറേബ്യ, ഇംഗ്ലണ്ട് vs അമേരിക്ക, പോളണ്ട് vs അർജന്റീന എന്നീ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്കാണ് ഏറ്റവുമധികം പേർ അപേക്ഷിച്ചത്. ഖത്തർ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്‌സിക്കോ, സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് അപേക്ഷകരിൽ കൂടുതൽ.
ലയണൽ മെസിയുടെ സാന്നിധ്യമാണ് അർജന്റീനയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാർ വർധിക്കാൻ കാരണമായത്. ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അർജന്റീന നിലവിൽ 31 മത്സരങ്ങളായി അപരാജിതരാണ്. ഇതിനു പുറമെ ഇതു മെസിയുടെ അവസാനത്തെ ലോകകപ്പാവാൻ സാധ്യതയുള്ളതും ആവശ്യക്കാർ വർധിക്കാൻ കാരണമായിട്ടുണ്ട്.
നിലവിൽ അപേക്ഷിച്ച എല്ലാവർക്കും ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല. വിൽപ്പനയുമായി ബന്ധപ്പെട്ടു മുന്നോട്ടു വെച്ച നിയന്ത്രണങ്ങളും ആവശ്യകതകളും അപേക്ഷകർ പാലിച്ചിട്ടുണ്ടോയെന്നു നോക്കി നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റുകൾ നൽകുക. ടിക്കറ്റ് ലഭിച്ചാൽ ആ വിവരം ഇ മെയിലിൽ ലഭിക്കും. ഇതിൽ ലഭിക്കാത്തവർക്ക് ടിക്കറ്റ് വാങ്ങാൻ മറ്റൊരു അവസരം കൂടി ഉണ്ടായിരിക്കും.
Over 23 million ticket requests as Qatar World Cup random selection draw concludes#Qatar #Doha #Qatar2022 https://t.co/SiEfou12Gt
— The Peninsula Qatar (@PeninsulaQatar) April 29, 2022