കൊവിഡ് പ്രതിസന്ധിയിലും തളരാതെ ഖത്തർ, നിക്ഷേപ സാധ്യതയുള്ള അറബ് രാജ്യങ്ങളിൽ ഒന്നാമത്
കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും തളരാതെ ഖത്തർ. അറബ് രാജ്യങ്ങൾക്കിടയിൽ വിദേശ നിക്ഷേപ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഖത്തറാണ് ഒന്നാം സ്ഥാനത്തെന്ന് ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമമായ വെബ്ഡോ റിപ്പോർട്ടു ചെയ്യുന്നു.
ദോഹയിൽ നടന്നു വരുന്ന നിരവധി നിക്ഷേപ പദ്ധതികളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. 2022ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നു എന്നതു തന്നെയാണ് ഖത്തറിനെ മറ്റു രാജ്യങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഖത്തർ വിഭാവനം ചെയ്യുന്ന പദ്ധതികൾ വളരെ മികച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിക്ഷേപക സൗഹൃദ രാഷ്ട്രങ്ങളെ കുറിച്ച് സിഇഒ വേൾഡ് മാഗസിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം തയ്യാറാക്കിയത്. കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങൾക്കു പുറമേ മറ്റൊരു അറബ് രാഷ്ട്രമായ ടുണീഷ്യയും നിക്ഷേപ സൗഹൃദമുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.