വിവേചനമില്ലാതെ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പു നൽകി ഖത്തർ
ഖത്തറിൽ താമസിക്കുന്ന എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പു നൽകി സഹ വിദേശകാര്യ മന്ത്രിയും ക്രസിസ് മാനേജ്മെൻറിനുള്ള സുപ്രീം കമ്മിറ്റിയുടെ വക്താവുമായ ഹെർ എക്സലൻസി ലുലുവ ബിൻ റാഷിദ് ബിൻ മൊഹമ്മദ് അൽ ഖാത്തിർ . കോവിഡ് 19 ബാധിച്ചവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും രോഗവ്യാപനം തടയാൻ ഖത്തർ വളരെ കൃത്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചു.
കൊറോണ വൈറസിനെതിരെ പൊരുതാൻ ഇതു വരെ സ്വകാര്യമേഖലയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അടിയന്തിര സാഹചര്യം വന്നാൽ അതുപയോഗപ്പെടുത്തിയേക്കുമെന്നും അൽ അറബി ടിവിയോട് ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞു. കൊറോണയെ തടുക്കാൻ 12000 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റലുകൾ രാജ്യത്ത് നിർമിച്ചിട്ടുണ്ട്. മറ്റ് ആശുപത്രികളിൽ കൊറോണ രോഗികളെ വേറെ രോഗവുമായി എത്തുന്നവരിൽ നിന്നും മാറ്റിയാണ് ചികിത്സിക്കുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടനവധി പേർ ഖത്തറിൽ താമസിക്കുന്നതു കൊണ്ട് വൈറസിന്റെ വ്യാപനത്തെ തടുക്കാനുള്ള നിർദ്ദേശങ്ങൾ എത്തിക്കുന്നതിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ഒൻപതു ഭാഷകളിൽ സന്ദേശങ്ങൾ നൽകി അതു പരിഹരിക്കാനുള്ള നടപടികൾ ഖത്തർ ചെയ്യുന്നുണ്ട്. രാജ്യത്ത് ഭക്ഷണത്തിന് യാതൊരു ക്ഷാമവും വരില്ലെന്നും ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞു.
”2017 വരെ ഭക്ഷണവും മരുന്നുകളുമടക്കം 90 ശതമാനം കാര്യങ്ങൾക്കും ഖത്തർ മറ്റു രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ഭക്ഷണ സാധനങ്ങളുടെ കരുതലിലും മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കാര്യത്തിലും അറബ് രാജ്യങ്ങളിൽ ഖത്തർ ഒന്നാമതും ആഗോള തലത്തിൽ പതിമൂന്നാമതുമാണ്. ഒരു വർഷത്തേക്ക് ക്ഷാമമില്ലാതെ രാജ്യത്തിനു മുന്നോട്ടു പോകാൻ കഴിയും. അറബ് രാജ്യങ്ങളിൽ ഈ മഹാമാരിക്കെതിരെ കൃത്യമായ പ്രതിരോധം തീർത്ത രാജ്യമാണ് ഖത്തർ.” ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചു.