HealthQatarWeather

കനത്ത കാറ്റിലും മഴയിലും ഖത്തറിലെ കൊവിഡ് താൽക്കാലിക കേന്ദ്രം തകർന്നു

ഖത്തറിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഹസം മെബയ്രീക് ജനറൽ ആശുപത്രിക്കു സമീപമുണ്ടാക്കിയ താൽക്കാലിക കൊവിഡ് ചികിത്സാ കേന്ദ്രം തകർന്നു വീണതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ല. മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റാണ് അപകടമുണ്ടാക്കിയത്.

കൊവിഡ് രോഗികളെ ചികിത്സിക്കാനുണ്ടാക്കിയ താൽക്കാലിക കേന്ദ്രങ്ങളല്ലാതെ ആശുപത്രിയുടെ മറ്റൊരു ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടില്ല. രോഗികളെ താൽക്കാലിക കേന്ദ്രത്തിൽ നിന്നും ഉടനെ മാറ്റിയെന്ന് മിനിസ്ട്രി അറിയിച്ചു. രോഗികൾക്ക് ആർക്കും പരിക്കില്ലെങ്കിലും രോഗികളെ സുരക്ഷിതരായി മാറ്റുന്നതിനിടെ 23 സ്റ്റാഫുകൾക്കു പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹുസൈൻ ഇഷാഖ് അറിയിച്ചു. സംഭവത്തെ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം രോഗികളെ സുരക്ഷിതരായി മാറ്റിയ സ്റ്റാഫുകളെ അഭിനന്ദിക്കുകയും പരിക്കു പറ്റിയവരോട് അനുകമ്പ അറിയിക്കുകയും ചെയ്തു.

തകർന്നു വീണ താൽക്കാലിക കേന്ദ്രത്തിലുണ്ടായിരുന്ന രോഗികളെ മറ്റൊരു കൊവിഡ് ചികിത്സാ കേന്ദ്രമായ റാസ്സ് ലഫാനിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. രോഗികളുടെ ചികിത്സയുടെ കാര്യത്തിൽ യാതൊരു പ്രശ്നമുണ്ടാകില്ലെന്നും ആവശ്യത്തിനനുസരിച്ച് ബെഡുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button