845 പവലിയനുകളുമായി ഖത്തറിലെ ഏറ്റവും വലിയ പുസ്തകമേള ആരംഭിച്ചു
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി 31ആമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള 2022 ഇന്നലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) മന്ത്രിമാർ, അംബാസഡർമാർ, നിരവധി പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
കർശനമായ കൊവിഡ് പ്രതിരോധ നടപടികൾക്ക് കീഴിൽ സംഘടിപ്പിക്കപ്പെട്ട പുസ്തകമേളയിൽ 845 പവലിയനുകളും 319 അറബ്, 45 വിദേശ പ്രസിദ്ധീകരണശാലകൾ ഉൾപ്പെടെ 437 പബ്ലിഷിംഗ് ഹൗസുകളും കുട്ടികളുടെ പുസ്തകങ്ങൾക്കായുള്ള 73 പ്രസാധനശാലകളും ഉൾപ്പെടുന്നു. ജനുവരി 22 വരെ നീണ്ടുനിൽക്കുന്ന മേളയിൽ നിരവധി സാംസ്കാരിക പ്രവർത്തനങ്ങളും ശിൽപശാലകളും അണിനിരക്കുന്നുണ്ട്.
മന്ത്രാലയങ്ങൾ, എംബസികൾ, ജിസിസി സെക്രട്ടേറിയറ്റ് ജനറൽ, ബുക്ക്സ്റ്റാളുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ബൂത്തുകൾ എന്നിവയുടെ പവലിയനുകൾ പ്രധാനമന്ത്രി സന്ദർശിച്ചു. കുട്ടികളുടെ പരിപാടികളും പ്രവർത്തനങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോമായ ക്രിയേറ്റീവ് ചിൽഡ്രൻസ് ഗാർഡനും അദ്ദേഹം സന്ദർശിച്ചു.
കൊവിഡ് കാരണം അസാധാരണമായ സാഹചര്യത്തിൽ 31ആമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചതായി ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ ഹമദ് അൽ താനി മാധ്യമങ്ങളോട് പറഞ്ഞു.
ഖത്തറിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പുസ്തകമേളയാണിതെന്നും സന്ദർശകരോട് കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും മേളയിൽ പങ്കെടുക്കുന്നതിന് മുമ്പ് മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The book fair organised under strict COVID-19 preventive measures, features 845 pavilions, 437 publishing houses, including 319 Arab and 45 foreign publishing houses, and 73 publishing houses for children’s books#DohaInternationalBookFairhttps://t.co/9A3GeSAkkT
— The Peninsula Qatar (@PeninsulaQatar) January 14, 2022