QatarUpdates

വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളെക്കുറിച്ച് നിർദ്ദേശവുമായി ഖത്തർ തൊഴിൽ മന്ത്രാലയം

കൊറോണ വൈറസ് ബാധയെത്തുടർന്ന് തൊഴിലിടങ്ങളിൽ പോകാതെ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് നിർദ്ദേശങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. കൊറോണയുടെ വ്യാപനം തടഞ്ഞു കൊണ്ടു തന്നെ തൊഴിൽ മുന്നോട്ടു കൊണ്ടു പോകാൻ നിർണായക പങ്കു വഹിക്കുന്ന ടെലി വർക്കിംഗ് കൃത്യമായി പിന്തുടരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഉടമസ്ഥർക്കുമാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

മന്ത്രാലയം നൽകിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സാധാരണ തൊഴിൽ ചെയ്യുന്നതു പോലെ തന്നെയാണ് ടെലിവർക്കിംഗിനെയും കണക്കാക്കുന്നത്. ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഭക്ഷണം, താമസം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിൽ അതും ഇക്കാലയളവിൽ മാറ്റമില്ലാതെ തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്. ഏതു സമയത്താണ് ജോലി ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തൊഴിലാളികളും ഉടമസ്ഥരും തമ്മിൽ ധാരണയിലെത്തണം. ടെലിവർക്കിംഗ് സമയം മുൻപുണ്ടായിരുന്ന സമയത്തിൽ നിന്നും കൂട്ടരുതെന്നും നിർദ്ദേശമുണ്ട്.

നിലവിൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ജോലി സമയമായി കണക്കാക്കിയിരിക്കുന്നത്. ഓവർടൈം വേണ്ടവർക്ക് ഈ ആറു മണിക്കൂറിനു പുറമേ രണ്ടു മണിക്കൂർ മാത്രം അധികം ജോലി ചെയ്യാം. ജോലി സമയം സാധാരണ അവസ്ഥയിലേക്കു മാറുന്നതു മുതൽ തൊഴിലാളികൾക്ക് എട്ടു മണിക്കൂർ ജോലിയും രണ്ടു മണിക്കൂർ ഓവർടൈമായും പണിയെടുക്കാം.

ടെലിവർക്കിംഗിനു വേണ്ട ഉപകരണങ്ങൾ തൊഴിൽദാതാവു തന്നെ തൊഴിലാളികൾക്കു നൽകേണ്ടതുണ്ട്. അതേ സമയം വീട്ടിലിരുന്നു പണിയെടുക്കുന്നവർ ജോലി സമയത്ത് മറ്റു സ്വകാര്യ കാര്യങ്ങൾ ചെയ്യരുത്. തൊഴിലാളികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ ആഴ്ചയിലെങ്കിലും ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കണം. ടെലി വർക്കിംഗ് പിരീഡ് അവസാനിക്കുമ്പോൾ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിരിച്ചു നൽകണമെന്നും നിർദ്ദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button