ഖത്തറിൽ പുതിയതായി കൊറോണ വൈറസ് ബാധിച്ചവരെ സഹായിക്കുന്നതിനായി ഏതു രീതിയിലുള്ള സഹകരണവും നൽകാൻ തയ്യാറാണെന്ന് രോഗം ഭേദമായവർ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തറിലെ ഒരു പ്രാദേശിക പത്രത്തോടു സംസാരിക്കുമ്പോഴാണ് രോഗമുക്തി നേടിയവരിൽ ചിലർ ഇക്കാര്യം വ്യക്തമാക്കിയത്.
രോഗമുക്തി നേടിയവർക്ക് രോഗികളെ സഹായിക്കാനാവുക സ്വന്തം പ്ലാസ്മ ദാനം ചെയ്താണ്. രോഗം ഭേദമായവരുടെ പ്ലാസ്മക്ക് പ്രതിരോധശേഷി കൂടുതലായതു കൊണ്ട് അതു വച്ച് പുതിയ രോഗികളെ ചികിത്സിക്കാൻ കഴിയും. ഇത്തരത്തിൽ പ്ലാസ്മ ദാനം ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും അവർ അറിയിച്ചു.
ഖത്തർ നൽകുന്ന ചികിത്സയേയും അവർ പ്രശംസിച്ചു. പരിശോധനകളുടെ എണ്ണം വർദ്ധിച്ചതാണ് രാജ്യത്ത് രോഗികളുടെ എണ്ണം കൂടാൻ പ്രധാന കാരണം. നല്ല ആത്മവിശ്വാസത്തോടെയിരുന്നാൽ രോഗമുക്തി നേടുക പെട്ടന്നു സാധ്യമാകും.
രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ സമീപിക്കുകയാണ് ഉചിതമെന്നും ലോകോത്തര ചികിത്സ ഖത്തർ നൽകുന്നുണ്ടെന്നും അവർ പ്രാദേശിക മാധ്യമത്തോടുള്ള ആശയവിനിമയത്തിൽ വ്യക്തമാക്കി.