കൃത്യമായ വിശദീകരണം നൽകാതെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യൻ എംബസി
ദോഹയിൽ നിന്നും ഇന്നലെ തിരുവനന്തപുരത്തേക്കു തിരിക്കേണ്ട വിമാന സർവീസിന് ഖത്തർ സർക്കാർ അനുമതി നിഷേധിച്ചത് യാത്രികരിൽ നിന്ന് എയർ ഇന്ത്യ ടിക്കറ്റിന്റെ പണം ഈടാക്കുന്നതു കൊണ്ടാണെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ എംബസി. ട്വിറ്ററിലാണ് എംബസി പ്രതികരിച്ചത്. എന്നാൽ വിമാനസർവീസ് മുടങ്ങിയത് എന്തു കൊണ്ടാണെന്നതിൽ കൃത്യമായ വിശദീകരണം എംബസി നൽകിയില്ല.
“വിമാനത്തിന്റെ ലാൻഡിഗും ഹാൻഡ്ലിംഗും ഉൾപ്പെടെയുള്ള ചാർജുകൾ സംബന്ധിച്ച പ്രശ്നങ്ങളാണ് വിമാനത്തിന് അനുമതി നിഷേധിക്കാൻ കാരണമായെന്ന രീതിയിൽ ചില മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. വസ്തുതാ വിരുദ്ധമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക”. ട്വിറ്ററിൽ ഇന്ത്യൻ എംബസി കുറിച്ചു.
Some media channels are making the baseless claim that IX374 scheduled from Doha to T'puram on 10 May was cancelled because of differences over landing and handling charges. Nothing could be further from the truth. Please don't encourage such damaging rumours. @MEAIndia
— India in Qatar (@IndEmbDoha) May 11, 2020
നേരത്തെ പ്രവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സൗജന്യമായാണ് എയർ ഇന്ത്യ സർവീസുകൾ നടത്തുന്നതെന്ന് ഖത്തറിനെ അറിയിച്ചുവെന്നും ഇക്കാരണം കൊണ്ട് ഒരുപാട് ഇളവുകൾ എയർ ഇന്ത്യക്ക് ഖത്തർ നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് നിരക്ക് വാങ്ങുന്നുണ്ടെന്ന് ഖത്തർ അറിഞ്ഞതോടെയാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
ഈ വാർത്തകളെ തള്ളിയെങ്കിലും എന്തു കൊണ്ട് വിമാനം സർവീസ് റദ്ദാക്കിയെന്നതിൽ ഇതു വരെയും കൃത്യമായ വിശദീകരണം എംബസി നൽകിയിട്ടില്ല. സാങ്കേതിക തകരാർ ആണ് വിമാന സർവീസ് മുടങ്ങാൻ കാരണമായതെന്ന് അനൗദ്യോഗികമായി എംബസിയിലെ ചിലർ വെളിപ്പെടുത്തിയതായി വാർത്തകളുണ്ടായിരുന്നു.