ഖത്തർ നൽകിയത് ഉന്നതനിലവാരമുള്ള സൗജന്യ ചികിത്സ, നന്ദി പറഞ്ഞ് കെനിയൻ പ്രവാസി
ഒക്ടോബറിൽ ലോകസ്തനാർബുദ മാസം ആചരിച്ചപ്പോൾ, മൂന്ന് വർഷം മുമ്പ് സ്തനാർബുദം കണ്ടെത്തി ഖത്തറിൽ ചികിത്സ നേടിയ കെനിയൻ പ്രവാസി തനിക്ക് ലഭിച്ച പരിചരണം മികച്ച നിലവാരമുള്ളതാണെന്നു വെളിപ്പെടുത്തി.
ഏഴുവർഷമായി ഖത്തറിൽ താമസിക്കുന്ന ലൂസി അകുങ്കുവെന്ന കെനിയൻ പ്രവാസിക്ക് 2017ൽ 29 വയസ്സുള്ളപ്പോഴാണ് സ്റ്റേജ് 2 ബി സ്തനാർബുദം കണ്ടെത്തിയത്. ഫിറ്റ്‌നെസ് പരിശീലകനായ അകുങ്കു കീമോതെറാപ്പി, മാസ്റ്റെക്ടമി, റേഡിയേഷൻ എന്നിങ്ങനെ ആറ് തരം ട്രീറ്റ്മെന്റുകൾക്കു വിധേയയായിരുന്നു.
ഒൻപതു മാസമെടുത്ത ട്രീറ്റ്മെൻറിന് ശേഷം ഇപ്പോഴും അവർ ചികിത്സയിൽ തന്നെയാണ്. ഉയർന്ന നിലവാരമുള്ള ചികിത്സയും പരിചരണവും സൗജന്യമായി ലഭ്യമാക്കിയതിന് അകുങ്കു ഖത്തറിനോട് നന്ദി പറഞ്ഞു.
“ചികിത്സയിലേക്കുള്ള വഴി എളുപ്പമായിരുന്നു. ഹമദ് ഹെൽത്ത് കാർഡ് ഉണ്ടെങ്കിൽ നിങ്ങൾ വളരെ കുറഞ്ഞ തുക മാത്രമേ നൽകേണ്ടതുള്ളു. നിങ്ങൾക്ക് പണമടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, അത് ചാരിറ്റി മുഖേനയും നൽകും. ഇപ്പോൾ ചികിത്സ സൗജന്യമാണ്.”അകുങ്കു പറഞ്ഞു.
കാൻസർ നേരത്തേ കണ്ടെത്തുകയാണെങ്കിൽ ചികിത്സ കൂടുതൽ ഫലപ്രദമാണെന്നും അതുകൊണ്ട് സ്ഥിരമായി സ്തനപരിശോധന നടത്തി എന്തെങ്കിലും അസാധാരണമായി തോന്നുന്നുണ്ടെങ്കിൽ ആശുപത്രിയെ സമീപിക്കണമെന്നും അക്കുങ്കു സ്ത്രീകളോട് അഭ്യർത്ഥിച്ചു.