കൊറോണ വൈറസ് കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ക്യാബിനറ്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും ആളുകൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ പോലീസ് പട്രോളിംഗ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ സന്ദേശം നൽകുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയുൾപ്പെടെ പതിനൊന്നു ഭാഷകളിലാണ് സുരക്ഷാ മുന്നറിയിപ്പു നൽകിയത്.
വീടിനു പുറത്തിറങ്ങുന്ന ആളുകൾ മാസ്ക് ധരിക്കുന്നുണ്ടോയെന്നും വാഹനങ്ങളിൽ കുട്ടികൾ ഉൾപ്പെടെ രണ്ടു പേർ മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നും ഉറപ്പു വരുത്താനാണ് പരിശോധന നടത്തുന്നത്. വാഹനങ്ങളിൽ ഒറ്റക്കു യാത്ര ചെയ്യുന്നവർക്കു മാത്രമേ മാസ്ക് ധരിക്കുന്നതിൽ ഇളവു നൽകിയിട്ടുള്ളു.
ജനങ്ങളെ നിയന്ത്രിക്കുന്നതിന് ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി കൃത്യമായി സംരക്ഷിക്കണമെന്നും പുറത്തിറങ്ങുമ്പോൾ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.