കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വമ്പൻ വർദ്ധനവ്, ഇന്നു രോഗം സ്ഥിരീകരിച്ചത് 1632 പേർക്ക്
ഖത്തറിൽ ഇന്നു പുതിയതായി 1632 പേർക്കു കൂടിയാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 32604 ആയി. അതേ സമയം ഇന്ന് 582 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 242 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4370 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4866 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1632 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 4531 പേർക്കു പരിശോധന നടത്തിയപ്പോൾ 1547 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 157570 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 4370 പേർക്ക് രോഗം ഭേദമായപ്പോൾ 28219 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1421 പേരാണ് ആശുപത്രിയിൽ കൃത്യമായ നിരീക്ഷണത്തിലുള്ളത്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) May 17, 2020
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/fwJmHzxVaz
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം പതിനെട്ടു കൊവിഡ് രോഗികളെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഇതോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 165 ആയി. ഖത്തറിലെ കൊവിഡ് വ്യാപനം ഉയർന്ന ഘട്ടത്തിലായതു കൊണ്ട് എല്ലാവരും സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കണമെന്ന് മിനിസ്ട്രി ആവശ്യപ്പെട്ടു.
അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായത് ആശ്വാസമാണ്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കിടയിൽ രോഗം ബാധിച്ചവരിൽ നിന്നും പകർന്നാണ് കൂടുതൽ പേർക്ക് വൈറസ് ബാധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തിൽ തന്നെ പരിശോധന നടത്താൻ കഴിഞ്ഞതു കൊണ്ട് ഇതിന്റെ വ്യാപനത്തെക്കുറിച്ച് മനസിലാക്കാൻ കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ ഗതി കൃത്യമായി കണ്ടെത്തി പരിശോധന നടത്തുന്നതു കൊണ്ടാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതെന്നാണ് മന്ത്രാലയം പറയുന്നത്.
ജോലി സ്ഥലങ്ങളിൽ നിന്നും വൈറസ് ബാധയേൽക്കുന്നവരും കുടുംബാംഗങ്ങളെ സന്ദർശിക്കുക വഴി രോഗം വന്നവരുമുണ്ട്. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. എല്ലാവർക്കും കൃത്യമായ മെഡിക്കൽ സംരക്ഷണം നൽകുന്നുണ്ടെന്നും ഭൂരിഭാഗം രോഗികളും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.