ഖത്തറിൽ മാസ്ക് നിർബന്ധമാക്കാൻ ക്യാബിനറ്റ് തീരുമാനം
ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലിഫ ബിൻ അബ്ദുൾ അസിസ് അൽ താനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ രാജ്യത്ത് വീടിനു പുറത്തിറങ്ങുന്ന എല്ലാ വ്യക്തികൾക്കും മാസ്ക് നിർബന്ധമാക്കാൻ തീരുമാനം. വരുന്ന ഞായറാഴ്ച മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ എല്ലാവരും ഇതു നിർബന്ധമായും പാലിക്കണമെന്ന് ക്യാബിനറ്റ് വ്യക്തമാക്കി.
#Qatar makes wearing face masks compulsory while leaving househttps://t.co/N5citeXNdO
— The Peninsula Qatar (@PeninsulaQatar) May 13, 2020
കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്തതിനു ശേഷമാണ് ഈ തീരുമാനം ക്യാബിനറ്റ് എടുത്തത്. ഒറ്റക്ക് വാഹനം ഓടിക്കുന്നവർ ഒഴികെ ബാക്കി എല്ലാവരും ഈ തീരുമാനം അനുസരിക്കാൻ നിർബന്ധമായും തയ്യാറാകണമെന്ന് ക്യാബിനറ്റ് അറിയിച്ചു.
ഈ തീരുമാനം ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം ഖത്തർ റിയാൽ, മൂന്നു വർഷം തടവു ശിക്ഷ എന്നിവ ഒരുമിച്ചോ രണ്ടിൽ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടാനും ക്യാബിനറ്റ് യോഗത്തിൽ തീരുമാനമെടുത്തു.