രാജ്യത്തെ കൊവിഡ് ചികിത്സക്കു സഹായമായിത്തീരുന്ന നിർണായക കണ്ടെത്തലുമായി സിദ്ര മെഡിസിൻ. ഒരു ദിവസം നാലായിരം പേർക്ക് പരിശോധന നടത്താൻ കഴിയുന്ന സംവിധാനമാണ് സിദ്ര മെഡിസിൻ വികസിപ്പിച്ചെടുത്തത്. സിദ്ര മെഡിസിന്റെ റിസർച്ച് വിഭാഗത്തിലെ ആക്ടിങ്ങ് ഹെഡ് ആയ ഡോ. ഖാലിദ് ഫഖ്റോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മണിക്കൂറിൽ 200 മുതൽ 300 പേർക്കാണ് പുതിയ ഉപകരണം വെച്ച് പരിശോധന നടത്താൻ കഴിയുക. വളരെ ചെലവു കുറഞ്ഞ രീതിയിലാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
— Qatar Tribune (@Qatar_Tribune) May 2, 2020
നിലവിൽ മൂന്നു ഘട്ടങ്ങളായാണ് കൊവിഡ് പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരിൽ നിന്നും സ്രവം രേഖരിക്കുകയെന്നതാണ് ആദ്യ ഘട്ടം. അതിനു ശേഷം ഈ സ്രവത്തിൽ നിന്നും നൂക്ലൈക് ആസിഡ് വേർതിരിച്ചെടുക്കണം. ഒടുവിൽ ഈ നൂക്ലൈക് ആസിഡിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കുക. ഈ മൂന്നു ഘട്ടവും വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഉപകരണമാണ് സിദ്ര മെഡിസിൻ നിർമിച്ചത്.
ലോകമെമ്പാടും കൊറോണ വ്യാപനം ശക്തമായതോടെ പല രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് പരിശോധനക്കുള്ള കിറ്റുകൾ വേണ്ടത്ര ലഭിക്കുന്നില്ലെന്നത്. പരിശോധന കൃത്യമായി നടന്നില്ലെങ്കിൽ അത് രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലേക്ക് നയിക്കും. ഈയൊരു അവസ്ഥ ഉണ്ടാവാതിരിക്കാനാണ് സിദ്ര മെഡിസിൻ പുതിയ സംവിധാനം കണ്ടെത്തിയതെന്ന് ഡോ. ഖാലിദ് ഫഖ്റോ പറഞ്ഞു.