കൊറോണ വൈറസ് പരിശോധന പൊസിറ്റീവ് ആയ രോഗികളെ പതിനാലു ദിവസത്തിനു ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്ന് ഖത്തർ. നേരത്തെ പതിനാലു ദിവസത്തെ ചികിത്സക്കു ശേഷവും രോഗികൾ ആശുപത്രിയിൽ തുടരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു കൊറോണ വൈറസ് പരിശോധന നെഗറ്റീവ് ആയതിനു ശേഷമേ ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നുള്ളു. പുതിയ മാർഗരേഖ അനുസരിച്ച് രോഗികൾക്ക് നേരത്തെ തന്നെ വീട്ടിലേക്കു മടങ്ങാനാകും.
#Qatar to follow new guidelines and discharge asymptomatic #COVID19 patients after 14 dayshttps://t.co/6I50s4zQsA
— The Peninsula Qatar (@PeninsulaQatar) May 28, 2020
വൈറസ് ബാധയുണ്ടെന്നു കണ്ടെത്തിയതിനു ശേഷം പത്തു ദിവസം കഴിയുമ്പോൾ തന്നെ ഭൂരിഭാഗം രോഗികൾക്കും രോഗം പടർത്തുന്ന അവസ്ഥയിൽ നിന്നും മോചനമുണ്ടെന്നാണ് എച്ച്എംസിയിലെ വൈറോളജിസ്റ്റായ ഡോ. നയിമ അൽ മൗലവി പറയുന്നത്. “യുകെ, യുഎസ്എ, ജർമനി എന്നിവിടങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പ്രകാരം രോഗികൾ പത്തു ദിവസത്തിലധികം കഴിഞ്ഞാൽ രോഗം പടർത്താൻ സാധ്യതയില്ല. എങ്കിലും പതിനാലു ദിവസം ചികിത്സയിൽ വെക്കാനാണ് ഖത്തറിന്റെ തീരുമാനം. രണ്ടു നെഗറ്റീവ് ടെസ്റ്റ് വരുന്നതു വരെ കാത്തിരിക്കേണ്ട സാഹചര്യമില്ല.”
അതേ സമയം രോഗലക്ഷണമില്ലാത്തവരെ മാത്രമേ ഇത്തരത്തിൽ ഡിസ്ചാർജ് ചെയ്യുകയുള്ളു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുള്ളവർ ആശുപത്രിയിൽ തന്നെ തുടരുമെന്നും ലക്ഷണങ്ങൾ കുറഞ്ഞതിനു ശേഷമേ അവരെ ഡിസ്ചാർജ് ചെയ്യുവെന്നും അവർ വ്യക്തമാക്കി. പതിനാലു ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടവർ ആശുപത്രിയിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അവർ അറിയിച്ചു.