കൊവിഡ് 19 വൈറസിന്റെ വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി സഹോദരങ്ങളെ തിരിച്ചെത്തിക്കാൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക വിമാനങ്ങളിൽ തിരിച്ചെത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ള പ്രവാസികളെ സംബന്ധിച്ചുള്ള കണക്കെടുപ്പും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നടത്തിയ വീഡിയോ കോൺഫറൻസ് യോഗത്തിൽ പ്രവാസികളെ തിരിച്ചെത്തിക്കാൻ എടുത്തിട്ടുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്തിരുന്നു. അതതു പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഇവരെ നിരീക്ഷണത്തിനും പരിശോധനക്കും ശേഷമായിരിക്കും വീടുകളിൽ പോകാൻ അനുവദിക്കുക. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനും ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശമുണ്ട്.
പ്രവാസികളെ തിരിച്ചെത്തിക്കാൻ എല്ലാ വിധ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരളം നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മാർഗരേഖയും സർക്കാർ പുറത്തിറക്കിയിരുന്നു. കേരളം എടുത്തിട്ടുള്ള നടപടികളെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രശംസിക്കുകയും ചെയ്തിരുന്നു.