ഖത്തറിൽ പിടിയിലായ മലയാളികൾ അടക്കമുള്ള 24 ഇന്ത്യൻ മത്സ്യതൊഴിലാളികളിൽ 9 പേർ മോചിതരായി
ഇറാനില്‍ നിന്നും മല്‍സ്യ ബന്ധനത്തിനിറങ്ങി ഖത്തര്‍ ജലാതിര്‍ത്തി ഭേദിച്ചതിന്റെ പേരിൽ പിടിക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള 24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ 9 പേര്‍ മോചിതരായി. തമിഴ്നാട് സ്വദേശികളായ 20 പേരും കേരളത്തില്‍ നിന്നുള്ള 4 പേരുമായിരുന്നു ഖത്തറില്‍ പിടിയിലായത്.
ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്മെന്റ് ട്രസ്റ്റ് പ്രസിഡണ്ട് ഡോ. പി. ജസ്റ്റിന്‍ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഇവർ കേന്ദ്ര ഗവണ്‍മെന്റ്, തമിഴ്നാട് ഗവണ്‍മെന്റ്, കേരള ഗവണ്‍മെന്റ്, ഖത്തർ ഇന്ത്യന്‍ എംബസി എന്നിവരോടെല്ലാം സഹായം അഭ്യർത്ഥിച്ചിരുന്നു.
ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അസിൻ, യാക്കൂബ് എന്നീ രണ്ടു ബോട്ടുകളിൽ 24 ഇന്ത്യക്കാരും നാലു ഇറാനികളുമടങ്ങുന്ന സംഘം മാര്‍ച്ച് 22നാണ് ഇറാനില്‍ നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളായ സില്‍വദാസന്‍(33), ക്രിസ്തു ദാസന്‍(20), കൊല്ലം സ്വദേശികളായ സ്റ്റീഫന്‍(42), ലോപ്പസ്(42) എന്നിവരാണ് ബോട്ടിലുള്ള മലയാളികള്‍.
ഒരു ബോട്ടിലെ കാപ്റ്റനെ പിടിച്ച് വെച്ച് ബാക്കിയുള്ളവരെ വിട്ടയച്ചുവെന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ. അതേസമയം രണ്ടാമത്തെ ബോട്ടിലെ തൊഴിലാളികളെ ജൂണ്‍ 16ന് കോടതിയില്‍ ഹാജറാക്കിയതിനുശേഷമേ മറ്റു നടപടിക്രമങ്ങൾ ഉണ്ടാവുകയുള്ളൂ.