കൊവിഡ് 19 പരിശോധന കിറ്റുകൾക്കു പോലും ദൗർലഭ്യം നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നു പരിശോധന നടത്താനുള്ള സംവിധാനം കണ്ടെത്തി ഖത്തർ ഫൗണ്ടേഷനിൽ അംഗമായ സിദ്ര മെഡിസിൻ. രോഗലക്ഷണമുള്ളവരുടെ സ്രവങ്ങളിൽ നിന്നും RNA (റിബോന്യൂക്ലീക് ആസിഡ്) വേർതിരിച്ചെടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് സിദ്ര വികസിപ്പിച്ചെടുത്തത്.
നിലവിൽ മൂന്നു ഘട്ടമായാണ് കൊവിഡ് പരിശോധന നടക്കുന്നത് രോഗലക്ഷണമുള്ളവരിൽ നിന്നും ആദ്യം സ്രവം സ്വീകരിക്കണം. അതിനു ശേഷം സ്രവത്തിൽ നിന്നും RNA വേർതിരിച്ചെടുക്കും. ഒടുവിൽ ഈ RNAയിൽ വൈറസ് സാന്നിധ്യം ഉണ്ടോയെന്നാണ് പരിശോധിക്കുക.
നിലവിൽ മൂന്നാമത്തെ ഘട്ടം പരിശോധനക്കുള്ള ഉപകരണങ്ങൾ ആവശ്യത്തിനു ലഭ്യമാണ്. എന്നാൽ സ്രവത്തിൽ നിന്നും RNA വേർതിരിച്ചെടുക്കുന്നതിനുള്ള കിറ്റുകളാണ് ലഭ്യമല്ലാത്തത്. ഇത് അനായാസമായി ചെയ്യാനുള്ള കിറ്റുകൾ നിർമിക്കാനാണ് സിദ്ര ഒരുങ്ങുന്നത്.
“സ്രവത്തിൽ നിന്നും RNA വേർതിരിച്ചെടുക്കുന്ന പ്രക്രിയയിൽ മുടക്കം വരുന്നത് കൊവിഡ് പരിശോധനയെ ബാധിക്കും. ഇത് വൈറസ് ബാധിച്ച RNAയുടെ അളവ് താഴുന്നതിനു കാരണമാകും. ഇങ്ങിനെ സംഭവിച്ചാൽ തെറ്റായ പരിശോധനാ ഫലം ലഭിക്കുകയും രോഗവ്യാപനത്തിനു കൂടുതൽ സാധ്യതയുണ്ടാക്കുകയും ചെയ്യും.” സിദ്രയുടെ പാത്തോളജി വിഭാഗം ചീഫായ ഡോ. പാട്രിക് ടാംഗ് പറഞ്ഞു.
പുതിയ സംവിധാനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നത് ആഗോള തലത്തിൽ തന്നെ കൊവിഡ് പരിശോധനയെ എളുപ്പമാക്കും. പല രാജ്യങ്ങളും വേണ്ടത്ര പരിശോധന കിറ്റുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്.