കൊവിഡിനു തകർക്കാനാവാതെ, മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമായി ഖത്തർ
കൊറോണ വൈറസ് മൂലമുണ്ടായ മരണം ആഗോള തലത്തിൽ രണ്ടര ലക്ഷം കടന്നപ്പോഴും പിടിച്ചു നിന്ന് ഖത്തർ. രോഗബാധയേറ്റവരുടെ എണ്ണത്തിന് അനുപാതമായുള്ള മരണ നിരക്ക് പരിശോധിക്കുകയാണെങ്കിൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിനും സിംഗപൂരിനുമാണ്. ഇരു രാജ്യങ്ങളുടെയും മരണ നിരക്ക് 0.1നു താഴെയാണ്.
മറ്റു രാജ്യങ്ങളിൽ നിന്നും വന്ന തൊഴിലാളികളുടെ ഡോർമിറ്ററികളിൽ അസുഖം വന്നതിനെ തുടർന്ന് സിംഗപ്പൂരിൽ രോഗബാധിതരുടെ എണ്ണം ഉയർന്നിരുന്നു. എന്നാൽ മരണനിരക്ക് അവിടെ കുറവാണ്. അതിനിടയിൽ 102 വയസായ സ്ത്രീക്ക് അസുഖം ഭേദമായെന്ന റിപ്പോർട്ടുകളും വന്നിരുന്നു.
In #Qatar and #Singapore, the death toll is less than 0.1% of reported infections. #Covid19 #Mortality https://t.co/92q4cTkiXJ
— The Peninsula Qatar (@PeninsulaQatar) May 6, 2020
രോഗികളുടെ ജനസംഖ്യാശാസ്ത്രവും രോഗത്തെ നേരിടാനുള്ള ആരോഗ്യ പരിപാലന സംവിധാനത്തിന്റെ കഴിവുമാണ് ഈ പകർച്ചവ്യാധിയുടെ അതിജീവന നിരക്ക് ഉയർന്ന നിലയിൽ നിലനിർത്താൻ ഈ രാജ്യങ്ങളെ സഹായിച്ചതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു
ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിൽ തന്നെയാണ്. 16000ത്തിൽ അധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ പന്ത്രണ്ടു മരണം മാത്രമാണ് രാജ്യത്തു സംഭവിച്ചിരിക്കുന്നത്. 0.07 ആണ് ഖത്തറിലെ കൊവിഡ് മരണനിരക്ക്. 19000ത്തിൽ അധികം പേർക്ക് വൈറസ് ബാധിച്ച സിംഗപ്പൂരിലെ മരണനിരക്ക് 0.93 ആണ്.
ഇരുരാജ്യങ്ങളും അവരുടെ ജനസംഖ്യക്ക് അനുപാതമായി മരണനിരക്ക് കുറക്കുന്നതിൽ വിജയം കണ്ടിട്ടുണ്ട്. രണ്ടു രാജ്യങ്ങളും സമ്പന്നമാണെന്നതു കൊണ്ട് ടെസ്റ്റിനുള്ള കിറ്റുകളും പരിചരിക്കാനുള്ള സംവിധാനവും കൃത്യമായി ഒരുക്കിയിട്ടുണ്ട്.
ജനസംഖ്യയുടെ ശരാശരി പ്രായം, കൃത്യമായ പരിശോധന, തീവ്രപരിചരണ വിഭാഗത്തിന്റെ മേന്മ എന്നിവയാണ് മരണനിരക്ക് കുറയാൻ കാരണമായതെന്ന് ന്യൂ സൗത്ത് വെയ്ൽസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വെളിപ്പെടുത്തി. സിംഗപ്പൂരിലെ ജനതയുടെ ശരാശരി പ്രായ നിരക്ക് കൂടുതൽ ആണെന്നിരിക്കെ അവിടെ രോഗം കണ്ടെത്തിയവരിൽ കൂടുതലും മറ്റു സ്ഥലങ്ങളിൽ നിന്നുമെത്തിയ തൊഴിലാളികൾക്കാണ്.