വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീനിൽ കഴിയേണ്ടി വരുന്നതിന്റെ ചിലവ് സ്വയം വഹിക്കണമെന്നതിൽ സർക്കാർ ഇളവു വരുത്തിയേക്കുമെന്നു സൂചനകൾ. സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ഫീസ് അടക്കുന്നതിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ഗവൺമെന്റ് എടുത്തേക്കും.
നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്‍റീനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാർ വഹിച്ചിരുന്നതിൽ മാറ്റം വരുത്തിയെന്നാണ് പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയത്. ഇതിനെതിരെ പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതിഷേധം ഉയർത്തിയതോടെയാണ് തീരുമാനത്തിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളിൽ നിന്നും ഫീസ് ഈടാക്കേണ്ടെന്ന തീരുമാനം ഇന്നോ നാളെയോ മന്ത്രിസഭ എടുത്തേക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പ്രവാസികളുടെ ക്വാറന്റീന് പണം വാങ്ങാമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതു വരെ സർക്കാർ സംവിധാനത്തിൽ നിരീക്ഷണത്തിൽ പോയ പ്രവാസികളുടെ ക്വാറന്റീൻ സൗജന്യമായിരുന്നു.