കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്കും വാക്സിൻ എടുക്കാമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സുഖം പ്രാപിച്ച രോഗിക്ക് മൂന്ന് മാസത്തേക്ക് കൊവിഡ് പ്രതിരോധശേഷി ഉണ്ട്. പ്ലാസ്മ ചികിത്സ ലഭിച്ചിട്ടില്ലെങ്കിൽ അസുഖം ഭേദമായതിനു ശേഷം ക്വാറന്റീൻ കഴിഞ്ഞ് വാക്സിനേഷൻ എടുക്കാം.
രോഗിക്ക് പ്ലാസ്മ ചികിത്സ ലഭിച്ചിട്ടുണ്ടെങ്കിൽ, വാക്സിനേഷൻ ലഭിക്കുന്നതിന് മൂന്നു മാസം കാത്തിരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർമാരിൽ ഒരാളായ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.
സുഖം പ്രാപിച്ച രോഗിക്ക് ഒരു ഡോസ് മാത്രമേ നൽകേണ്ടതുള്ളൂ എന്ന് ചില പഠനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ച്, കൊവിഡ് മുക്തി നേടിയ വ്യക്തിക്ക് രണ്ട് ഡോസ് വാക്സിൻ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തു നിന്നും വാക്സിനേഷന്റെ ഒരു ഡോസ് മാത്രമെടുത്ത് ഖത്തറിലെത്തുന്ന ആളുകൾക്ക് ക്വാറന്റീൻ വേണമെന്നതിനാൽ വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലേക്ക് വരാൻ അദ്ദേഹം ശുപാർശ ചെയ്തു.
ഒരു ഡോസ് വാക്സിനേഷൻ സ്വീകരിച്ചു വരുന്നവർ ഖത്തറിലെ താമസക്കാരാണെങ്കിൽ രണ്ടാമത്തെ ഡോസ് ഇവിടെ നിന്നും ലഭിക്കുമെന്നും എന്നാൽ സന്ദർശകനാണെങ്കിൽ, മുൻഗണന രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആണെന്നും അദ്ദേഹം വ്യക്തമാക്കി.